ബിഹാർ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ, ബിജെപിയെ പരാജയപ്പെടുത്താൻ പ്രാദേശിക മതേതര ശക്തികൾക്ക് കോൺഗ്രസ് വഴിമാറിക്കൊടുക്കണമെന്ന് സരിൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ജയിക്കാനറിയാത്തവർ വീണ്ടും വീണ്ടും ഇന്ത്യയെ തോൽപ്പിക്കുകയാണെന്ന് സിപിഎം നേതാവ് ഡോ. പി സരിൻ. ജനത്തെ അറിയാത്തവർ ഏതോ ഭൂതകാലക്കുളിരിൻ്റെ പേരിൽ നയിക്കാൻ ഇനിയും മുന്നിൽ നിൽക്കരുത്. ബിജെപിയുടെ തീവ്രവാദ വർഗീയ അജണ്ടകളെ തോൽപ്പിക്കാൻ അതാത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികൾക്ക് വഴിമാറിക്കൊടുക്കുക എന്നത് മാത്രമാണ് ഇനി രാഹുൽ ഗാന്ധിക്ക് മുന്നിൽ ബാക്കിയാകുന്ന മാന്യമായ രാഷ്ട്രീയമെന്നും സരിൻ പറഞ്ഞു.
രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ പേരിന് പോരിനിറങ്ങാം എന്നതൊഴിച്ചാൽ ഇന്ത്യയിലൊരിടത്തും നിയമസഭ കാണാൻ കോൺഗ്രസിന് യോഗ്യതയില്ലെന്ന് സരിൻ പറഞ്ഞു, ഇനിയും സംസ്ഥാന നിയമസഭകളിലേക്ക് മത്സരിക്കാൻ നിൽക്കരുത്. അതാത് പ്രദേശത്തെ പ്രാദേശിക മതേതര ശക്തികൾക്ക് വഴിമാറിക്കൊടുക്കണമെന്ന് സരിൻ ആവശ്യപ്പെട്ടു.
ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മിനും പിന്നിലാണ് കോണ്‍ഗ്രസെന്ന് ഉച്ച വരെയുള്ള ഇലക്ഷൻ കമ്മീഷന്‍റെ കണക്ക് ഉദ്ധരിച്ച് സരിൻ പറഞ്ഞു. 2026ൽ കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി - എസ്ഡിപിഐയെ കൂട്ടുപിടിക്കുന്ന ലീഗിനും പിന്നിലായിരിക്കും കോണ്‍ഗ്രസെന്നും സരിൻ പറയുന്നു.
ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയുള്ള കണക്ക് പ്രകാരം 243ൽ 202 സീറ്റിൽ എൻഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 35 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ബിഹാറില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തും. സമസ്ത മേഖലകളിലും കടന്നുകയറി വോട്ട് വിഹിതം ഉയർത്തിയാണ് ബീഹാറിൽ നീതീഷ് - മോദി സഖ്യം ആധികാരിക വിജയം നേടിയത്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിപതറിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നിലവിലെ ട്രെൻഡ് മഹാസഖ്യത്തെ സംബന്ധിച്ച് നിരാശാജനകം ആണെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൻഡിഎ പണം വിതരണം ചെയ്തു. കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിച്ചതും ഈ ഫലത്തിന് കാരണമായെന്നാണ് വിമര്‍ശനം.


