തെലങ്കാനയിലെ ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചുവെന്നും അതിനാൽ കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോൺഗ്രസിനെയും വിശ്വസിക്കരുതെന്നും കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത. തെലങ്കാനയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കോൺഗ്രസ്, അഴിമതിപ്പണം ഉപയോഗിച്ചാണ് കേരളത്തിൽ പ്രചാരണം നടത്തുന്നതെന്നും അവർ ആരോപിച്ചു.
അമരാവതി: കേരളത്തിലെ ജനങ്ങൾ രേവന്ത് റെഡ്ഡിയെയും കോണ്‍ഗ്രസിനെയും വിശ്വസിക്കരുതെന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കെ കവിത. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇപ്പോൾ കേരളത്തിൽ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയാണ്. എന്നാൽ കോൺഗ്രസ് പാർട്ടി തെലങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. തെലങ്കാനയിൽ അവർ ആറ് വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അതിൽ പകുതി വാഗ്ദാനം പോലും അവർ ശരിയായി നടപ്പിലാക്കിയിട്ടില്ലെന്ന് കെ കവിത ചൂണ്ടിക്കാട്ടി.
തെലങ്കാനയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ തനനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും, കോൺഗ്രസ് നിങ്ങളെ വഞ്ചിക്കും. തെലങ്കാനയിലെ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ നൽകിയില്ല. യുവാക്കൾക്ക് ജോലി നൽകുമെന്ന് പറഞ്ഞ് അവരെയും കർഷകർക്ക് ബോണസ് നൽകാമെന്ന് പറഞ്ഞ് അവരെയും കോൺഗ്രസ് വഞ്ചിച്ചു. പെൻഷൻ വർദ്ധിപ്പിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല.
അഴിമതിയും വഞ്ചനയുമാണ് തെലങ്കാനയിലെ കോൺഗ്രസിന്‍റെ ചരിത്രം. അവർ തെലങ്കാനയെ കോൺഗ്രസ് പാർട്ടിയുടെ ഒരു എടിഎം ആയിട്ടാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പണം തെലങ്കാനയിൽ നിന്നുള്ള അഴിമതി പണമാണ്. കേരളത്തിൽ വിജയൻ ജി (പിണറായി വിജയൻ) വളരെ മികച്ച രീതിയിലാണ് ഭരണം നടത്തുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അവയെല്ലാം വ്യാജമാണ്. ഇടതുപക്ഷത്തിന് വോട്ട് ചെയ്യുക, വിജയൻ ജിക്ക് വോട്ട് ചെയ്യുക. തെലങ്കാനയുടെ മകളുടെ വിനീതമായ അഭ്യർത്ഥനയാണിതെന്നും കെ കവിത വീഡിയോയിൽ പറയുന്നു.


