കോടതിയലക്ഷ്യം; മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കേസ്
അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്.
മാവേലിക്കര: കോടതി വരാന്തയിൽ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചെന്ന മുൻസിഫിന്‍റെ റിപ്പോർട്ടിനെ തുടർന്ന് മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ ഇന്നലെ അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിർണയവുമായി ബന്ധപ്പെട്ട് കേരള ബാർ കൗൺസിൽ ആഹ്വാന പ്രകാരം കഴിഞ്ഞ ഫെബ്രുവരി 17-ന് മാവേലിക്കര കോടതി വളപ്പിൽ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്. ഇതേ തുടര്‍ന്ന് അഭിഭാഷകർ കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻസിഫ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്ത് നോട്ടീസയച്ചത്.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ വനിതാ വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ വീണു
ആലപ്പുഴ: ജില്ല ജനറൽ ആശുപത്രിയിലെ വനിത വാർഡിൽ സീലിങ് തകർന്ന് കട്ടിലിന് മുകളിൽ പതിച്ചു. രോഗിയില്ലാത്തതിനാൽ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സർജറി വാർഡിലാണ് സംഭവം. ഫാനിന്‍റെ സമീപത്തെ സീലിങ്ങാണ് അടർന്ന് വീണത്. വലിയ ശബ്ദം കേട്ട് സമീപത്തെ ഡ്യൂട്ടി മുറിയിലെ ജീവനക്കാർ ഓടിയെത്തിയപ്പോൾ കട്ടിലിലും നിലത്തുമായി കോൺക്രീറ്റ് ചിതറിക്കിടക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രോഗികളെ കിടത്തുന്ന വാർഡിലും മറ്റിടങ്ങളിലും സീലിങ്ങും തൂണുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന സീലിങ്ങും പൊട്ടിപ്പൊളിഞ്ഞ തൂണും ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയാണ്. രോഗികളും കൂട്ടിരിപ്പുകാരും ഭീതിയോടെയാണ് കഴിയുന്നത്. സർജറി വാർഡിന്‍റെ കവാടത്തിന്‍റെ ഭാഗത്തെ സീലിങ്ങും തകർന്ന് അപകട ഭീഷണിയിലാണ്.