ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മണ്ണാർക്കാട് എസ്‍സി/എസ്ടി കോടതിയാണ് പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പ്രശോഭിൻ്റെ വീട്, പീഡനം നടന്ന കാർ എന്നിവിടങ്ങളിൽ ഇന്ന് തന്നെ തെളിപ്പെടുപ്പ് നടത്തും. 

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് എസ്‍സി/എസ്ടി കോടതിയാണ് രണ്ടു ദിവസത്തേക്കാണ് പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടത്. പ്രശോഭിൻ്റെ വീട്, പീഡനം നടന്ന കാർ എന്നിവിടങ്ങളിൽ ഇന്ന് തന്നെ തെളിപ്പെടുപ്പ് നടത്തും. രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസിൽ കീഴടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇക്കഴിഞ്ഞ മാർച്ച്‌ 27നാണ് ദളിത് യുവതി പ്രശോഭ് സി. വത്സനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.