ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടത്തുന്ന കാവിവത്കരണ ശ്രമങ്ങൾക്ക് യുഡിഎഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം ആരോപിക്കുന്നു. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന മന്ത്രിയുടെ നിലപാടും, എം.ജി സർവകലാശാലയിലെ നിയമനങ്ങളിൽ ആർ.എസ്.എസ് പ്രതിനിധികളെ ഉൾപ്പെടുത്തിയതും യുഡിഎഫ്-ബിജെപി ഡീലിന്റെ തെളിവാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടപ്പിലാക്കുന്ന ഗവർണറുടെ നടപടികൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആവർത്തിക്കുന്നത് ഇതിന്റെ തെളിവാണെന്നും, പ്രതിപക്ഷത്തായിരുന്നപ്പോൾ വലിയ രീതിയിൽ പ്രതികരിച്ചിരുന്ന യുഡിഎഫ് നേതാക്കൾ ഇപ്പോൾ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും സിപിഎം ആരോപിച്ചു. സർവകലാശാലാ നിയമനങ്ങളിൽ വലിയ തോതിലുള്ള 'യുഡിഎഫ്–ബിജെപി ഡീൽ' ആണ് ഇതിലൂടെ പുറത്തുവരുന്നതെന്നും സിപിഎം വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭരണത്തിലേറി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൊച്ചി സർവകലാശാലയിലെ ബിജെപി അധ്യാപക സംഘടനാ നേതാവായ ഡി. മാവൂതിനെ എം.ജി സർവകലാശാല വൈസ് ചാൻസലർ (വി.സി) ആക്കി മാറ്റിയപ്പോൾ സർക്കാർ നിസ്സംഗത പാലിച്ചു. സർക്കാരിന്‌ പട്ടിക നൽകാൻ സാവകാശമുണ്ടായില്ലെന്നും ചാൻസലറായ ഗവർണർ സ്വന്തം അധികാരം വിനിയോഗിച്ചാണ്‌ നിയമനം നടത്തിയതെന്നുമാണ് മന്ത്രി റോജി എം. ജോണിന്റെ വാദം. കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആർഎസ്എസ് പശ്ചാത്തലമുള്ളയാളെ വി.സിയായി നിയമിച്ചതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

എം.ജി സർവകലാശാല സെനറ്റിൽ എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി ആർ.എസ്.എസ്–ബി.ജെ.പി പ്രതിനിധികളെ ഗവർണർ കുത്തിനിറച്ചിട്ടും മുഖ്യമന്ത്രി വിഡി സതീശനോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 30 അംഗ സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ പ്രതിനിധികളെയാണ് ഗവർണർ തിരുകിക്കയറ്റിയത്. മറ്റ്‌ യുഡിഎഫ് കക്ഷികളും ഭരണകക്ഷി സംഘടനകളും ഇതിൽ മൗനത്തിലാണ്. അക്കാദമിക് മേഖല, കല, സാംസ്‌കാരികം, വാണിജ്യം, കായികം എന്നീ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരെയാണ് സാധാരണയായി സെനറ്റിലേക്ക്‌ നിർദേശിക്കാറുള്ളത്. എന്നാൽ അതത് മേഖലകളിലെ വിദഗ്ധരെ പൂർണ്ണമായി അവഗണിച്ച് സജീവ ആർഎസ്എസ് പ്രവർത്തകരെയാണ് ഗവർണർ നിയമിച്ചിരിക്കുന്നത്. വിദ്യാർത്ഥി പ്രതിനിധികളെ നിശ്ചയിക്കുമ്പോൾ റാങ്ക് ജേതാക്കളെ പരിഗണിക്കുന്ന മെറിറ്റ് രീതിയും ഇത്തവണ അട്ടിമറിക്കപ്പെട്ടുവെന്ന് സിപിഎം വിമർശിക്കുന്നു.

സീനിയർ പ്രൊഫസർമാരുടെ പട്ടിക സർക്കാരിൽനിന്ന്‌ വാങ്ങി അതിൽനിന്നാണ്‌ താൽക്കാലിക വിസിമാരെ ഗവർണർ നിയമിക്കാറുള്ളതെങ്കിൽ, ഇത്തവണ സർക്കാർ പാനൽ നൽകിയില്ലെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു. പുതിയ വിസിയെ തെരഞ്ഞെടുക്കാനുള്ള സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ പ്രതിനിധിയെ നിശ്ചയിക്കാനുള്ള പ്രത്യേക സെനറ്റ്‌ യോഗം മാറ്റിവെച്ചതിലും ദുരൂഹതയുണ്ട്. ഗവർണറും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതിന്‌ തൊട്ടുപിന്നാലെയാണ് ഈ യോഗം മാറ്റിയത്. ലോക്‌ഭവൻ കേന്ദ്രീകരിച്ച് നടന്നു വരുന്ന സംഘപരിവാർ സമ്മർദങ്ങൾക്ക് യുഡിഎഫ് നേതൃത്വം പൂർണ്ണമായും വഴങ്ങിക്കൊടുക്കുകയാണെന്നും സിപിഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.