മോദി അനുകൂല പ്രസ്താവന; ശശി തരൂരിനെ തള്ളി സിഎംപി
തരൂരിനെ തിരുത്തുകയാണ് വേണ്ടത് അല്ലാതെ തുരത്തുകയല്ലെന്നും സിപി ജോൺ കൂട്ടിച്ചേർത്തു.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ശശി തരൂർ എംപിയെ തള്ളി സിഎംപി. കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്താവന അസമയത്തെതാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ പറഞ്ഞു. തരൂരിനെ തിരുത്തുകയാണ് വേണ്ടത് അല്ലാതെ തുരത്തുകയല്ലെന്നും സിപി ജോൺ കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ മോദി അനുകൂല പ്രസ്താവനയിൽ വിശദീകരണവുമായി തരൂർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ട്വീറ്റ് വളച്ചൊടിക്കപ്പെടുവായിരുന്നുവെന്നും മോദിക്കെതിരെ ക്രിയാത്മക വിമര്‍ശനം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തരൂർ പ്രതികരിച്ചു.
Read Also:'മോദി സ്തുതി'യില്‍ മറുപടിയുമായി തരൂര്‍, വിശദീകരണമാവശ്യപ്പെട്ട് കെപിസിസി; വിവാദം ഒഴിയുന്നില്ല
അതിനിടെ, വിശദീകരണം ആവശ്യപ്പെട്ട് കെപിസിസി രംഗത്തെത്തി. ഇങ്ങനെയൊരു നിലപാടെടുക്കാനുള്ള കാരണമെന്താണെന്നും അത് പാർട്ടി ഫോറത്തിൽ പറയാതെ പരസ്യമാക്കിയത് എന്ത് കൊണ്ടാണെന്നും വിശദീകരിക്കണമെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. എന്നാൽ, മോദിയുടെ നല്ല തീരുമാനങ്ങളെ അംഗീകരിക്കുകയും തെറ്റായ തീരുമാനങ്ങളെ എതിർക്കുകയും ചെയ്താൽ മാത്രമേ പ്രതിപക്ഷത്തിന് വിശ്വാസ്യതയുണ്ടാകുകയുള്ളൂ എന്ന് തരൂർ ആവർത്തിക്കുന്നു.
ശശി തരൂരിന്‍റെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംങ്‍വിയുമാണ് മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന നല്ലതല്ലെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കണമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ശശി തരൂര്‍ ഇവരുടെ അഭിപ്രായത്തെ പിന്താങ്ങി രംഗത്തെത്തിയത്.
Read Also:മോദി സ്തുതിയില്‍ കുടുങ്ങി തരൂര്‍; കോണ്‍ഗ്രസില്‍ കലഹം മുറുകുന്നു