ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചർച്ചകൾ തുടങ്ങിയില്ലെന്ന് നേതാക്കൾ പറയുന്നു. അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകൾ തുടങ്ങൂ. എംഎ ബേബി, ബിവി രാഘവലു, അശോക് ദാവ്ലേ എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്.
ദില്ലി: സിപിഎം കേന്ദ്ര ഘടകങ്ങളിലും പ്രായ പരിധി കർശനമായി പാലിക്കാൻ സിപിഎം. പിബിയിലും സിസിയിലും പ്രായപരിധിയിൽ ഇളവ് നൽകുന്നതിനുള്ള നിർദ്ദേശം പാർട്ടി ചർച്ച ചെയ്യുന്ന കരട് സംഘടന റിപ്പോർട്ടിലില്ല. പുതിയ സിപിഎം ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ച ഈ മാസം 21നു ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം നടക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
സംസ്ഥാന ഘടകങ്ങളിൽ പ്രായ പരിധി നിബന്ധന കർശനമായി നടപ്പാക്കിയ സാഹചര്യത്തിലാണ് സിപിഎം കേന്ദ്രതലത്തിലും ഇതിലുറച്ചു നില്ക്കാൻ തീരുമാനിക്കുന്നത്. 75 വയസ് എന്ന പരിധിയിൽ ഇളവു നൽകാനുള്ള നിർദ്ദേശം സിപിഎം പിബി ചർച്ച ചെയ്യുന്ന കരട് സംഘടന റിപ്പോർട്ടിലില്ല. പകരം വിരമിക്കുന്നവർക്ക് പ്രത്യേക ചുമതലകൾ നൽകാനുള്ള സംവിധാനം വേണമെന്നാണ് നിർദ്ദേശം. പിണറായി വിജയന് മാത്രമാകും പിബിയിലും സിസിയിലും ഇളവ് നൽകുക. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം പിണറായിയെ പിബിയിൽ നിലനിറുത്തും. നിലവിൽ 15 പേരുള്ള പിബിയിൽ നിന്ന് പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, സൂര്യകാന്ത് മിശ്ര, മണിക് സർക്കാർ, ജി രാമകൃഷ്ണൻ എന്നീ ആറു പേർ ഒഴിവാകും. പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടിയിൽ തൽക്കാലം ആലോചന നടക്കുന്നില്ല. ഇക്കാര്യത്തിൽ കേരള, ബംഗാൾ ഘടകങ്ങളുടെ നിലപാട് ചർച്ചയാകും. എംഎ ബേബി, ബിവി രാഘവലു, അശോക് ധാവ്ലെ എന്നീ നേതാക്കളുടെ പേരാണ് പ്രധാനമായും ഉയരുന്നത്. ഇതിൽ രാഘവലും, ധാവ്ലെ എന്നിവർക്ക് പ്രായപരിധി നോക്കുമ്പോൾ ഒരു ടേമേ ഈ സ്ഥാനത്ത് ഇരിക്കാൻ കഴിയൂ. കൂടുതൽ സമയം ഈ സ്ഥാനത്ത് ഇരിക്കാൻ കഴിയുന്നവരിലേക്ക് ചർച്ച പോയാൽ എ വിജയരാഘവൻ, നീലോൽപൽ ബസു, മുഹമ്മദ് സലീം എന്നിവരുടെ പേരുകൾ ഉയർന്നു വരാം. പിബിയിലേക്ക് കേന്ദ്ര തലത്തിൽ പ്രവർത്തിക്കുന്ന വിജു കൃഷ്ണൻ, കെ. ഹേമലത, എആർ സിന്ധു, മറിയം ധാവ്ലെ തമിഴ്നാട്ടിൽ നിന്നുള്ള പി ഷൺമുഖം, യു വാസുകി, ത്രിപുരയിൽ നിന്ന് ജിതേന്ദ്ര ചൗധരി തുടങ്ങിയവരെ പരിഗണിച്ചേക്കാം. പ്രായ പരിധി ഇളവ് ഇല്ല എന്ന് വ്യക്തമാകുന്നതോടെ വലിയൊരു മാറ്റമാകും സിപിഎം പോളിറ്റ് ബ്യൂറോയിൽ 24ആം പാർട്ടി കോൺഗ്രസോടെ ഉണ്ടാകുക.

