സി പി ഐ പറഞ്ഞത് അവരുടെ അഭിപ്രായം.എന്നാൽ ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല. ഉണ്ടെങ്കിൽ ചർച്ച ചെയ്യും.

തിരുവനന്തപുരം: ലോകായുക്ത ഭേദ​ഗതി ഓർഡിനൻസ് (lokayukta amendment ordinance)ഒപ്പിട്ടത് ഗവർണർക്ക്(governor) ബോധ്യപ്പെട്ടത് കൊണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഓർഡിനൻസുമായി ബന്ധപ്പെട്ട സംശയങ്ങൾ മുഖ്യമന്ത്രി ഗവർണറെ കണ്ട് ദൂരീകരിച്ചു. ഇത് ഗവർണർക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ഒപ്പിട്ടത്. ഓർഡിനൻസിനെ എതിർക്കുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു . 

ഓർഡിനൻസ് ഒപ്പിട്ട് ഗവർണ്ണർ ഭരണഘടനാപരമായ കടമായാണ് നിർവഹിച്ചതെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. ഓർഡിനൻസിനെതിരെ പ്രതിപക്ഷം നടത്തിയത് അപഹാസ്യമായ പ്രവർത്തനം. സി പി ഐ പറഞ്ഞത് അവരുടെ അഭിപ്രായം.എന്നാൽ ഇടത് മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ല. ഉണ്ടെങ്കിൽ ചർച്ച ചെയ്യും. കാനത്തിൻ്റെ നിലപാടിനോട് പ്രതികരിക്കുന്നില്ല
എന്തും ചർച്ച ചെയ്യാം എന്നതാണ് എൽഡിഎഫ് നിലപാടെന്നും വിജയരാഘവൻ പറഞ്ഞു. 

നയതന്ത്ര ബാ​ഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലടക്കം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ നിയമത്തിൻ്റെ മുന്നിലെ വിഷയമാണ്. കോടതി പരിഗണനയിൽ ഉളള വിഷയത്തിൽ നിയമപരമായ കാര്യങ്ങൾ നടക്കട്ടെ. മാധ്യമ തിരക്കഥയ്ക്ക് അനുസരിച്ച് മറുപടിയില്ലെന്നും വിജയരാഘവൻ പ്രതികരിച്ചു