സിപിഎം പ്രവർത്തകന്‍റെ കൊലപാതകം; ആക്രമണം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുക്കം നടത്തുമ്പോള്‍
ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു.
പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നതിനിടെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പാലക്കാട് നിന്ന് എത്തിയത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ അലങ്കര പണികൾക്കിടെയാണ് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി പി എം നാളെ (തിങ്കൾ) മരുതറോഡ് പഞ്ചായത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു.
ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരനും ആരോപിച്ചു. കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തതായി വിവരമുണ്ടായിരുന്നുവെന്നും എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രകോപനം ഉണ്ടാക്കാനാണ് ശ്രമമെന്ന് എന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ പറഞ്ഞു. കൊലയാളികൾ ആരെന്ന് പൊലീസ് പറയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്തും പാലക്കാട് നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.