വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരെ പിബിക്ക് കിട്ടിയ പരാതി ചോർന്നത് ചർച്ചയായിരിക്കെയാണ് യോഗം ചേരുന്നത്

ദില്ലി: പരാതി ചോര്‍ച്ചാ വിവാദത്തിനിടെ സിപിഎം പിബി യോഗം ഇന്ന് ദില്ലിയിൽ ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പങ്കെടുക്കുന്നില്ല. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിനായി ദില്ലിയിലേക്ക് തിരിച്ചു. വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരെ പിബിക്ക് കിട്ടിയ പരാതി ചോർന്നത് ചർച്ചയായിരിക്കെയാണ് യോഗം ചേരുന്നത്. ഇക്കാര്യം അജണ്ടയിലില്ലെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ എംഎ ബേബി അടക്കമുള്ള നേതാക്കൾ തയ്യാറായില്ല. ബിഹാർ തെരഞ്ഞെടുപ്പ്, വോട്ട് കൊള്ള വിവാദം തുടങ്ങിയവയിലെ നിലപാട് തീരുമാനിക്കാനാണ് യോഗമെന്നും നേതാക്കൾ വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പാർട്ടി നേതാക്കൾ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതിയാണ് ചോർന്നത്. ചോർച്ചക്ക് പിന്നിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നൽകി. മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെർഷാദിന്‍റെ പരാതിയിലായിരുന്നു. 

നേതാക്കൾക്കെതിരായ അതിഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്‍ന്നത്. പരാതി ചോർന്നതിലും അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെർഷാദിന്‍റെ പരാതി ദില്ലി ഹൈക്കോടതിയിൽ ഹാജരാക്കുന്നത്. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടിനേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.

YouTube video player