ശബരീനാഥന് ജാമ്യം, കോടതിക്ക് മുന്നിൽ സിപിഎം പ്രതിഷേധം, സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും, സംഘര്‍ഷാവസ്ഥ
പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സ്ഥലത്ത് പ്രതിഷേധിച്ചു. സ്ഥലത്ത് പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചതോടെ, വഞ്ചിയൂര്‍ കോടതിക്ക് മുന്നിൽ സിപിഎം-ഡിവൈഎഫ്ഐ പ്രതിഷേധം. ജാമ്യം ലഭിച്ചെന്ന വിവരം പുറത്ത് വന്നതോടെയാണ് സ്ഥലത്ത് പ്രതിഷേധമുണ്ടായത്. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും കോടതി പരിസരത്തേക്കെത്തി മുദ്രാവാക്യം വിളിച്ചു. രണ്ട് കൂട്ടരും പരസ്പരം പ്രകോപന പരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. കോടതി പരിസരത്ത് വൻ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേ സമയം, ശബരീനാഥന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അരുവിക്കരയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. തൊളിക്കോട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.
മണിക്കൂറുകൾ നീണ്ട അനിശ്ചിതങ്ങൾക്ക് ഒടുവിലാണ് വഞ്ചിയൂര്‍ കോടതി ഏഴരയോടെ ജാമ്യ ഹര്‍ജിയിൽ വിധി പറഞ്ഞത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണം, അരലക്ഷം രൂപയുടെ ബോണ്ട് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ് നിർദേശം നൽകിയെന്നും നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണിൽ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ് വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു.
മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസ്: കെ.എസ്.ശബരീനാഥന് ജാമ്യം