കെഎസ്ആര്‍ടിസി പ്രതിസന്ധി; ശമ്പളമില്ലെങ്കില്‍ ജോലിക്ക് വരില്ല, അന്ത്യശാസനവുമായി പ്രതിപക്ഷ യൂണിയന്‍
താത്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ട പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടസിക്ക് ശമ്പളം വിതരണം മുടങ്ങിയത് കൂനിന്‍മേല്‍ കുരുവാകുകയാണ്.
തിരുവനന്തപുരം: ശമ്പളം വിതരണം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജിവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന അന്ത്യശാസനവുമായി പ്രതിപക്ഷ സംഘടന രംഗത്തെത്തി.
താത്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ട പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടസിക്ക് ശമ്പളം വിതരണം മുടങ്ങിയത് കൂനിന്‍മേല്‍ കുരുവാകുകയാണ്. ഒക്ടോബര്‍ മാസം ഒന്നരാഴ്ച പിന്നിടുമ്പോഴും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. പ്രതിമാസം 74 കോടിയാണ് ശമ്പള വിതരണത്തിന് വേണ്ടത്.
കഴിഞ്ഞ മാസത്തെ ബാധ്യത തീര്‍ത്തതോടെ ശമ്പള വിതരണത്തിന് പണമില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. സര്‍ക്കാര്‍ 16 കോടി അനുവദിച്ചെങ്കിലും ഇത് വരെ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. ഇത് കിട്ടിയാലും എന്ന് ശമ്പള വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന് ഉറപ്പില്ല. ശമ്പളം മുടങ്ങിയതോടെ ഭരണകക്ഷി യൂണിയന്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്ത്യശാസനവുമായി പ്രതിപക്ഷ യൂണിയനുകള്‍ രംഗത്തെത്തിയത്.
താത്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ടതോട പ്രതിദിനം ശരാശരി നാലിലൊന്ന് സര്‍വ്വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്. അരക്കോടിയോളം രൂപ വരുമാന നഷ്ടവുമുണ്ട്. ശമ്പളം വിതരണം ഇനിയും നീണ്ടുപോയാല്‍ സ്ഥിരം ജീവനക്കാരുടെ സഹകരണം ഇല്ലാതാകുന്നത്. കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.