സിഎസ്‌ഐ ദക്ഷിണ മേഖല ഇടവക മോഡറേറ്ററിന്റെ വിരമിക്കലിനെച്ചൊല്ലി സഭയ്ക്കുള്ളിൽ തർക്കം
ബിഷപ്പിന്റെയും വൈദികരുടെയും വിരമിക്കൽ പ്രായം 67ൽ നിന്നും 70 ആക്കാൻ സിനഡ് തീരുമാനിച്ചുവെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്
തിരുവനന്തപുരം: സിഎസ്ഐ ദക്ഷിണ മേഖല ഇടവക മോഡറേറ്റർ ഡോ. ധർമ്മരാജ റസാലത്തിൻറെ വിരമിക്കലിനെ ചൊല്ലി സഭക്കുള്ളിൽ തർക്കം. വ്യജരേഖകളുണ്ടാക്കി തുടരുന്ന ബിഷപ്പിനെ പുറത്താക്കമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചു. എന്നാൽ ബിഷപ്പിന്റെ വിരമിക്കൽ പ്രായം ഉർത്തിയെന്നാണ് സിഎസ്ഐ സഭയുടെ ഔദ്യോഗിക വിശദീകരണം.
ദക്ഷിണമേഖല സിഎസ്ഐ സഭയുടെ ബിഷപ്പിന്റെയും വൈദികരുടെയും വിരമിക്കൽ പ്രായം 67ൽ നിന്നും 70 ആക്കാൻ സിനഡ് തീരുമാനിച്ചുവെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. ഈ തീരുമാനത്തെ എതിർത്ത് വിവിധ സംസ്ഥാനങ്ങളിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. നിലവിലെ ബിഷപ്പ് ധർമ്മരാജ റസ്സാലത്തിന് 67 വയസ്സ് പൂർത്തിയായി. സിഎസ്ഐ ട്രിവാൻഡ്രം പീപ്പിള്‍സ് ഫെല്ലോഷിപ്പ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ബിഷപ്പിനെതിനെ പുറത്താക്കണമന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചു.
വിരമിക്കൽ പ്രായം ഉയർത്തിയെന്ന തീരുമാനം ബിഷപ്പ് ഏകപക്ഷീയായി ഉണ്ടാക്കിയ രേഖയെന്നാണ് സിഎസ്ഐ ട്രിവാൻഡ്രം പീപ്പിള്‍സ് ഫെല്ലോഷിപ്പ് അംഗമായ അഡ്വ.സർജൻ തോമസ് പറയുന്നത്. എന്നാൽ സിഡഡ് തീരുമാനത്തിനെതിരെ കോടതി വിധികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ ബിഷപ്പ് വിരമിക്കേണ്ടെന്ന് എൽഎംഎസ് സഭ സെക്രട്ടറി പ്രവീണ്‍ പറയുന്നു. ഏറെ നാളായി സഭയിൽ ബിഷപ്പ് അനുകൂലികളും എതിർക്കുന്നവരും തമ്മിൽ തർക്കമുണ്ട്. ഇതിലെ ഏറ്റവും പുതിയ വിഷയമാണ് ബിഷപ്പിൻറെ പ്രായം.