മുത്തങ്ങ വഴിയെത്തുന്ന 1000 പേര്‍ക്ക് ദിവസേനെ പ്രവേശനം, നടപ്പിലാക്കുക വെള്ളിയാഴ്ച മുതല്‍
പരിശോധനാ കൗണ്ടറുകളുടെ എണ്ണം നാലില്‍ നിന്നും പത്തായി വര്‍ദ്ധിപ്പിക്കും. ഇവിടങ്ങളില്‍ അധിക ജീവനക്കാരെയും നിയോഗിക്കും
കൽപ്പറ്റ: ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തില്‍, വെളളിയാഴ്ച മുതല്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴിയെത്തുന്ന 1000 പേര്‍ക്ക് പ്രവേശനം നല്‍കാൻ തീരുമാനം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ 400 പേരെ കടത്തിവിടാനുള്ള അനുമതിയാണുള്ളത്. ഇതാണ് 1000 മായി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി മുത്തങ്ങ കലൂര്‍ 67 ല്‍ ഒരുക്കിയ മിനി ആരോഗ്യകേന്ദ്രത്തില്‍ അധിക സംവിധാനമൊരുക്കും. പരിശോധനാ കൗണ്ടറുകളുടെ എണ്ണം നാലില്‍ നിന്നും പത്തായി വര്‍ദ്ധിപ്പിക്കും. ഇവിടങ്ങളില്‍ അധിക ജീവനക്കാരെയും നിയോഗിക്കും. ഗര്‍ഭിണികള്‍, രോഗചികിത്സക്കായി വരുന്നവര്‍, മൃതശരീരവുമായി എന്നിവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരില്ലെന്നും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു.
തിരക്ക് വേണ്ട, എറണാകുളത്ത് കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം
വയനാട് ജില്ലയില്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മാത്രമാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ക്ക് പ്രവേശനമുളളത്. അതിനിടെ ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലം കൊവിഡ് മുക്തമായ വയനാട്ടില്‍ വീണ്ടും രോഗമെത്തിയത് തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറി ചന്തയില്‍ പോയിവന്നവരിലൂടെയാണ്. ഇതോടെ ജില്ലയില്‍നിന്നും കോയമ്പേട് മാർക്കറ്റിലേക്ക് പോയ എല്ലാവരുടെയും സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.