പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും സുരക്ഷാ പഴുതുകൾ അടയ്ക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ.

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ. ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും. മരണകാരണം " ക്യാപ്ചർ മയോപ്പതി " എന്നും ലൈഫ് വാർഡൻ. നായ്ക്കൾ കടന്നതിലുണ്ടായ സമ്മർദ്ദം മരണത്തിലെത്തിച്ചു. സുരക്ഷാ പഴുതുകൾ പരിഹരിക്കുമെന്നും മാൻകൂട്ടിലും സിസിടിവി ക്യാമറയ്ക്ക് ശുപാർശ നൽകുമെന്നും പിഴവ് ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ‌‌ർത്തു.

സംഭവത്തിൽ ഇന്നലെ വനംമന്ത്രി എകെ ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് വനംമന്ത്രി സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ. നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനും നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് ലൈഫ് വാർഡന്റെ പ്രതികരണം.

സുവോളജിക്കല്‍ പാര്‍ക്കിലെ പുള്ളിമാനുകളെ പാര്‍പ്പിച്ച സ്ഥലത്തേക്ക് പ്രദേശത്തുനിന്നുള്ള തെരുവ് നായ്ക്കള്‍ അതിക്രമിച്ച് കയറി ആക്രമിച്ചതില്‍ ഏതാനും പുള്ളിമാനുകള്‍ ചത്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിയ്ക്കാനും ആവശ്യമായ മറ്റ് കര്‍ശന നടപടികള്‍ സ്വീകരിയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നൽകി. മരണപ്പെട്ട പുള്ളിമാനുകളുടെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്നും മന്ത്രി അറിയിച്ചു.