ചവറയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. സുജിത്ത് വിജയൻ പിള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് 'സ്വയം വിരമിക്കൽ' പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം ഈ തീരുമാനം അറിയിച്ചത്, എന്നാൽ പൊതുപ്രവർത്തകനായി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

കൊല്ലം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നു 'സ്വയം വിരമിക്കൽ' പ്രഖ്യാപിച്ച് ചവറയിലെ എൽഡിഎഫ് സ്ഥാനാർഥിയും മുൻ എംഎൽഎയുമായ ഡോ. സുജിത്ത് വിജയൻ പിള്ള. സമൂഹ മാധ്യമത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. എന്നാൽ, പൊതുപ്രവർത്തകനായി തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വിജയിച്ച ഷിബു ബേബി ജോണിനും വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾക്കും നന്ദി പറഞ്ഞാണ് പോസ്റ്റിന്‍റെ തുടക്കം.

Add Asianetnews as a Preferred SourcegooglePreferred

പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്‍റെ സാന്നിധ്യവും ഇടപെടലും തുടർന്നും ഉണ്ടാകും എന്നും പറയുന്നുണ്ട്. എല്ലാവരോടും ഒറ്റവാക്കിൽ നന്ദി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നതും. ചവറ എംഎൽഎ ആയിരുന്ന പിതാവ് എൻ വിജയൻ പിള്ളയുടെ മരണത്തോടെയാണ് പിൻഗാമിയായി ഇടതുപക്ഷം സുജിത്ത് വിജയൻ പിള്ളയെ അവതരിപ്പിച്ചത്. 2021ൽ സുജിത്ത് വിജയൻപിള്ളയും ചവറയെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തി. 2016ൽ വിജയൻ പിള്ളയോടും 2021ൽ സുജിത്ത് വിജയൻപിള്ളയോടും മുൻ മന്ത്രി കൂടിയായ ഷിബു ബേബിജോണിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

2021ൽ 1096 വോട്ടിനാണു സുജിത്ത് വിജയിച്ചതെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ 18,573 വോട്ടിനാണ് പരാജയപ്പെട്ടത്. ഇതോടെയാണ് സമൂഹമാധ്യമത്തിലൂടെ ചവറയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങൽ കുറിച്ചത്. ഡോക്ടർ കൂടിയായ സുജിത്ത് വിജയൻ പിള്ള ഇനി പ്രൊഫഷണൽ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കുമെന്നാണ് വിവരം.