കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായതോടെ രമേശ് ചെന്നിത്തല എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ ദില്ലിയിലെത്തും. സീനിയോറിറ്റി മുൻനിർത്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ അവകാശവാദം ഉന്നയിച്ചതായി ചെന്നിത്തല വ്യക്തമാക്കി. അതേസമയം, എംഎൽഎമാരുടെ അഭിപ്രായം അറിയാൻ ഹൈക്കമാൻഡ് രണ്ട് നിരീക്ഷകരെ കേരളത്തിലേക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും. അതേസമയം, എംഎല്‍എമാരുടെ മനസറിയാന്‍ കേരളത്തിലേക്കെത്തുന്നത് രണ്ട് നിരീക്ഷകര്രാണ്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്‍റെ ക്ലെയിം രമേശ് ചെന്നിത്തല ഇതിനകം മുന്നോട്ട് വച്ചിട്ടുണ്ട്. പാർട്ടിയിലും സഭയിലും താൻ സീനിയറാണ്. എംഎൽഎമാരുടെ ഭൂരിപക്ഷം 2021ൽ ഘടകം ആയിരുന്നില്ല. ഭൂരിപക്ഷം ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ആക്കിയില്ല. എന്നിട്ടും ഒരു എതിർപ്പും അറിയിച്ചില്ല. കരിയില അനങ്ങുന്ന ശബ്‍ദം പോലും ഉണ്ടാക്കിയില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 2021ൽ തന്നെ ആരും മുഖ്യമന്ത്രിയായി പ്രൊജക്റ്റ് ചെയ്തിരുന്നില്ല. സീനിയൊരിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തീരുമാനം അധ്യക്ഷന് വിടാം. അല്ലെങ്കിൽ എംഎൽഎമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. മോശമല്ലാത്ത എംഎൽഎമാരുടെ പിന്തുണ കിട്ടും. എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല. പാർട്ടി നീതിപൂർവമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ധവളപത്രം ഇറക്കുന്നത് ആലോചനയിലാണ്. ഘടകകക്ഷികളുമായി തർക്കം ഉണ്ടാകില്ല. ആരും ക്യാൻവാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല.
അതേസമയം ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. യുഡിഎഫ് പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. 80ന് മുകളിൽ സീറ്റ് എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തരംഗം അളക്കാൻ കഴിഞ്ഞെന്നു വരില്ല. ഇപ്പോഴും റഷീദ് ആണ് ധർമടത്തെ യഥാർത്ഥ എംഎൽഎ എന്നാണ് ഞാൻ കരുതുന്നത്. സമുദായ നേതാക്കൾ പറയുന്നതിന് അതേ രീതിയിൽ മറുപടി പറയേണ്ടതില്ല. അവർ പറയുന്നതിനോട് യോജിപ്പ് ഉണ്ടായിട്ടല്ല, യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരുടെ വോട്ട് കിട്ടി സമുദായ സംഘടനകളെ തള്ളിക്കളയാൻ തയ്യാറല്ല. എല്ലാവരുടെയും വോട്ട് കിട്ടിയിട്ടുണ്ട്. അച്ചടക്കത്തോടെ പുതിയ കാഴ്ചപ്പാടോടെ ഭരിക്കേണ്ട ഉത്തരവാദിത്തമാണ് ഇപ്പോൾ ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനമായിരുന്നു. എംപിമാരിൽ പ്രഗത്ഭർ ഉണ്ടായിരുന്നു. ഏതെങ്കിലും എംപി ഇങ്ങോട്ട് വരണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. പാർട്ടിക്ക് സിസ്റ്റം ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


