വിവാഹ ഫോട്ടോഷൂട്ടിനുള്ള വസ്ത്രം കൃത്യസമയത്ത് മാറ്റങ്ങൾ വരുത്തി നൽകാത്തതിന് ആലപ്പുഴയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന് ഉപഭോക്തൃ കോടതി പിഴ ചുമത്തി. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ, ഗൗണിന്റെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.

കൊല്ലം: വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് വസ്ത്രത്തിൽ ഉപഭോക്താവ് നിർദ്ദേശിച്ചതുപോലെയുള്ള മാറ്റങ്ങൾ വരുത്തി കൃത്യസമയത്ത് നൽകാത്ത വസ്ത്രവ്യാപാര സ്ഥാപനത്തിന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കനത്ത പിഴ ചുമത്തി. കൊല്ലം പള്ളിത്തോട്ടം സ്വദേശിനിയായ ജെന്നിഫർ ഷാ നൽകിയ പരാതിയിലാണ് ആലപ്പുഴയിലെ പ്രമുഖ സ്ഥാപനത്തിനും അതിന്റെ മാനേജിങ് ഡയറക്ടർക്കും എതിരെ കമ്മീഷൻ വിധി പ്രസ്താവിച്ചത്. വിവാഹത്തിന് തൊട്ടുമുൻപുള്ള ഫോട്ടോഷൂട്ടിനായിട്ടായിരുന്നു ജെന്നിഫർ ഷാ ആലപ്പുഴയിലെ സ്ഥാപനത്തിൽ നിന്നും പ്രത്യേക ഗൗൺ വാങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വസ്ത്രത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ഉപഭോക്താവ് സ്ഥാപനത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ സ്ഥാപനം തയ്യാറായില്ല. കൃത്യസമയത്ത് ഗൗൺ മാറ്റങ്ങൾ വരുത്തി നൽകാത്തതു മൂലം നിശ്ചയിച്ചുറപ്പിച്ച ഫോട്ടോഷൂട്ട് പൂർണ്ണമായും മുടങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി നിയമപോരാട്ടത്തിന് ഇറങ്ങിയത്. തന്റെ സ്വപ്ന ഫോട്ടോഷൂട്ട് മുടക്കിയ സ്ഥാപനത്തിനെതിരെ യുവതി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കേസ് വിശദമായി പരിശോധിച്ച കമ്മീഷൻ സ്ഥാപനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയും പരാതിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

വിധിപ്രകാരം ഗൗണിന്റെ യഥാർത്ഥ വിലയായ 23,350 രൂപ സ്ഥാപനം യുവതിക്ക് തിരികെ നൽകണം. ഇതിനുപുറമെ ഫോട്ടോഷൂട്ട് മുടങ്ങിയതിലൂടെയുണ്ടായ നഷ്ടപരിഹാരമായി 25,000 രൂപയും, കേസ് നടത്തുന്നതിനായി വന്ന ചെലവിലേക്ക് 10,000 രൂപയും ഉൾപ്പെടെ വലിയൊരു തുക പരാതിക്കാരിയായ ജെന്നിഫർ ഷായ്ക്ക് നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. കോടതിയിൽ പരാതിക്കാരിക്ക് വേണ്ടി അഡ്വ. എം.എസ്. അജിത് കുമാർ ഹാജരായി. ഉപഭോക്താക്കളുടെ ആവശ്യങ്ങളോട് കൃത്യത കാണിക്കാത്ത സ്ഥാപനങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധി.