തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ ആലപ്പുഴ പൊലീസ് കേസെടുത്തു

ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ ആലപ്പുഴ പൊലീസ് കേസെടുത്തു. വാക്കു തര്‍ക്കത്തിന്‍റെ പേരിലാണ് എട്ടംഗ സംഘം നാലു യുവാക്കളെ ക്രൂരമായി തല്ലിച്ചതച്ചത്. തിരുവോണനാള്‍ രാത്രിയില്‍ ആലപ്പുഴ പുന്നമടയിലെ റമദാ ഹോട്ടലില്‍ വച്ചാണ് ആക്രമണം നടന്നത്. അതുല്‍ എന്ന യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജിംനേഷ്യത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലാണ് നാലംഗ സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ഇടിവള കൊണ്ട് ഇടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.

അതുലിനു പുറമേ മെഹ്റാന്‍, ഹുസൈന്‍, ആസിഫ്, കാളിദാസ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേരുമാണ് പ്രതികള്‍. അടി പേടിച്ച് കാറില്‍ രക്ഷപ്പെടുന്ന യുവാക്കളെ എട്ടംഗ സംഘം പിന്തുടര്‍ന്ന് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിക്കേറ്റ യുവാക്കള്‍ അന്നു തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേസെടുത്തത് രണ്ടു ദിവസം മുമ്പു മാത്രമാണ്. മര്‍ദനത്തിന്‍റെ തീവ്രത ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് മനസിലായതെന്നാണ് പൊലീസ് ഭാഷ്യം. ആയുധം കൊണ്ട് ആക്രമിച്ചത് ഉള്‍പ്പെടെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെങ്കിലും പ്രതികളെയാരെയും അറസ്റ്റ് ചെയ്തിട്ടില്ല.