സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ: അന്വേഷണം ആവശ്യപ്പെട്ട് ഇഡി, ഡിജിപിക്ക് പരാതി നൽകും
ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണ്. ശബ്ദരേഖയിൽ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വിവാദശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് പരാതി നൽകും. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മുഖ്യപ്രതിയെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇഡി നിലപാട്. ഇഡി രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയിൽ പറയുന്ന ആറാം തീയതിയെന്ന ദിവസം സ്വപ്നയുടെ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തലാണ് പൊലീസിനോട് ഇഡി അന്വേഷണം ആവശ്യപ്പെടുന്നത്.
ശബ്ദരേഖ അന്വേഷണം വഴിതെറ്റിക്കാൻ ബോധപൂർവ്വം റെക്കോർഡ് ചെയ്തതോ?
എന്നാൽ ശബ്ദരേഖ ചോർച്ചയിലെ അന്വേഷണത്തിൽ പൊലീസിൽ അടിമുടി ആശയക്കുഴപ്പമാണ്. ശബ്ദം തൻറേതെനന് സ്വപ്ന തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഏത് വകുപ്പിൽ കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സംശയം. എജിയുടെ നിയമോപദേശത്തിൻറെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കാനാണ് നീക്കം.
അതിനിടെ ശബ്ദം തൻറേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞുവെന്ന ഇന്നലെ വ്യക്തമാക്കിയ ജയിൽവകുപ്പ് ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തണമെന്ന നിലപാടിലേക്കും മാറിയിട്ടുണ്ട്. പൊലീസ് അടക്കം ഉൾപ്പെട്ട ഗൂഡാലോചനയാണ് ശബ്ദരേഖ ചോർച്ചക്ക് പിന്നിലെന്നാണ് കോൺഗ്രസ് ആക്ഷേപം. പ്രതിപക്ഷം ശബ്ദരേഖക്ക് പിന്നിൽ ഗൂഡാലോചന ആരോപിക്കുമ്പോൾ ശബ്ദരേഖയിൽ സ്വപ്ന ഉന്നയിച്ച കാര്യങ്ങൾ ആയുധമാക്കുകയാണ് ഭരണപക്ഷം.