തൃശൂർ കൊറ്റനല്ലൂരിൽ വീടിന് സമീപം ചപ്പുചവറുകൾക്ക് തീയിടുന്നതിനിടെ പൊള്ളലേറ്റ മുൻ പഞ്ചായത്തംഗം മരിച്ചു. പുല്ലൂക്കര ഇട്ട്യേര മകന്‍ ജോസ് (74) ആണ് മരിച്ചത്. കാൽ തെന്നി തീയിലേക്ക് വീഴുകയായിരുന്നു, ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

തൃശൂര്‍: വീടിന് സമീപത്തെ പറമ്പിലെ ചപ്പുചവറുകള്‍ തീയിടുന്നതിനിടെ അപകടത്തിൽ പൊള്ളലേറ്റ മുന്‍ പഞ്ചായത്തംഗം മരിച്ചു. കൊറ്റനല്ലൂര്‍ കരുവാപ്പടി പുല്ലൂക്കര ഇട്ട്യേര മകന്‍ ജോസ് (74) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പ് വൃത്തിയാക്കി തീയിട്ടപ്പോൾ കാൽ തെന്നി തീയിൽ വീണ് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വേളൂക്കര പഞ്ചായത്ത് ഓഫീസില്‍ ഹെഡ് ക്ലര്‍ക്കായി വിരമിച്ച ഇദ്ദേഹം ഇതേ പഞ്ചായത്തിലെ മുൻ അംഗം കൂടിയാണ്. 2010 - 2015 കാലയളവില്‍ മുകുന്ദപുരം 17 ാം വാര്‍ഡ് അംഗമായിരുന്നു. 

ശനിയാഴ്ച ഉച്ചക്ക് വീടിന് സമീപത്തെ പറമ്പ് വൃത്തിയാക്കി ചപ്പുചവറുകള്‍ തീയിട്ടിരുന്നു. ഇതിനിടയില്‍ കാല്‍തെന്നി കത്തികൊണ്ടിരുന്ന തീയിലേക്ക് വീഴുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാല്‍ പെട്ടെന്ന് എഴുന്നേൽക്കാൻ സാധിച്ചില്ല. ഓടിയെത്തിയ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് തീയണച്ച് ജോസിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഡെയ്‌സി (വേളൂക്കര മുന്‍ പഞ്ചായത്തംഗം). മക്കള്‍: ഡിജോ (ന്യൂസിലാന്റ്), ടോജോ. മരുമക്കള്‍: സോന, ഏഞ്ചല്‍.