ഇനിയും വിദ്യാർത്ഥികൾ കാര്യങ്ങൾ തുറന്നു പറയണം. കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണം. ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ്.
തിരുവനന്തപുരം: മരണത്തിന് ശേഷമാണ് എല്ലാവരും പ്രതികരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നുവെന്നും ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമേ പ്രതികരിക്കണമായിരുന്നു, ഇനിയും വിദ്യാർത്ഥികൾ കാര്യങ്ങൾ തുറന്നു പറയണം. കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യണം. ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണസംഘം മൊഴിയെടുപ്പ് പൂർത്തിയാക്കി വീട്ടിൽ നിന്നും മടങ്ങി. വിശദമായി എല്ലാവരുടെയും മൊഴിയെടുത്തു. നിതിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പീഡനം ഉൾപ്പെടെ വിവരിച്ചു. പൊലീസിന്റെ കൈവശമുള്ള നിതിന്റെ മൊബൈൽ പരിശോധനയ്ക്ക് അയക്കും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളിലും വിശദമായ അന്വേഷണം ഉണ്ടാകും. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
നിതിൻ രാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർത്ഥികൾ നേരത്തെ പ്രതികരിച്ചിരുന്നു. ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ. സ്ഥിരമായി മോശം ഭാഷ ഉപയോഗിക്കും. പതിവായി ബോഡി ഷെയ്മിംഗ് ചെയ്യുമായിരുന്നു. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്പെൻഡ് ചെയ്തിരുന്നു എന്നും വിദ്യാർത്ഥികൾ പറയുന്നു. ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍റെ മരണത്തിൽ പ്രതി ചേര്‍ത്ത ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് വിദ്യാര്‍ത്ഥികള്‍ നടത്തിയിരിക്കുന്നത്. അതേസമയം അവസാന വര്‍ഷ വിദ്യാര്‍ത്ഥികൾ ഇന്ന് പ്രത്യക്ഷ സമരം നടത്തിയിരുന്നു. ക്ലാസുകള്‍ ബഹിഷ്കരിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. നിതിൻ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും തങ്ങള്‍ കഴിഞ്ഞ കാലങ്ങളിൽ കൊടുത്ത പരാതികളിൽ നടപടി വേണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.


