ഡെപ്യൂട്ടി കമീഷണർ അശോക് കുമാർ നേരിട്ടും ഏജൻ്റുമാർ മുഖേനയും കൈക്കുലി വാങ്ങുന്നുവെന്ന വിവരം എക്സൈസ് കമ്മീഷണർക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്ന് മൂന്നുദിവസം രഹസ്വ അന്വേഷണം നടത്തിയ ശേഷമാണ് ബാറുകളിൽ മിന്നൽ പരിശോധന നടത്തിയത്.

കോട്ടയം: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽനിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നേരിട്ട് തെളിവുകൾ ശേഖരിച്ച് എക്സൈസ് കമ്മീഷണർ സാംബശിവറാവു. കോട്ടയത്തെ ബാറുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കോട്ടയം ഡെപ്യൂട്ടി കമീഷണർ അശോക് കുമാറിനെതിരെ തെളിവുകൾ ലഭിച്ചത്. അശോക് കുമാർ നേരിട്ടും ഏജൻ്റുമാർ മുഖേനയും കൈക്കുലി വാങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് കമ്മീഷണർ നേരിട്ട് പരിശോധനയ്ക്ക് എത്തിയത്.

കോട്ടയത്തെ ബാറുകളിൽ ഇന്നലെ രാത്രി ഒൻപതുമണിയോടെ ആണ് എക്സൈസ് കമ്മിഷണർ സാംബശിവറാവുവും എക്സൈസ് വിജിലൻസ് എസ്പി കൃഷ്ണകുമാർ ഐപിഎസും നേരിട്ട് പരിശോധന നടത്തിയത്. മൂന്നുദിവസം രഹസ്വ അന്വേഷണം നടത്തിയ ശേഷമാണ് എക്സൈസ് കമ്മീഷണർ നേരിട്ട് പരിശോധനയ്ക്ക് ഇറങ്ങിയത്.

ചങ്ങനാശേരിയിലെ ബാറുടമ ആണ് വിവിധ ബാറുടമകളിൽനിന്ന് പണം വാങ്ങി ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറുന്നതെന്നാണ് കണ്ടെത്തൽ. ഡെപ്യൂട്ടി കമ്മീഷണർ ഏജൻ്റുമാർ മുഖേനയും നേരിട്ടും സന്ദർശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പണം കൈമാറുന്നതിൻ്റെ ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ ശേഖരിച്ചു. പണപ്പിരിവിൻ്റെ വിവരങ്ങൾ ബാറുടമകൾ എക്സൈസ് കമ്മീഷണർക്ക് മൊഴിയായി നൽകി. മാസപ്പടി ഡയറിയും സിസിടിവിയും പിടിച്ചെടുത്തു. ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരെ ഉടൻതന്നെ നടപടിയുണ്ടാകുമെന്നാണ് വിവരം.