എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം. തുടർച്ചയായി എക്സൈസ് ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നുണ്ടെന്ന് മന്ത്രി എം ലിജു. എൽഡിഎഫിന്‍റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്‍റേതെന്നും എക്സൈസ് മന്ത്രി.
ആലപ്പുഴ: എൽഡിഎഫിന്‍റെ മദ്യനയം ആയിരിക്കില്ല യുഡിഎഫിന്‍റേതെന്ന് എക്സൈസ് മന്ത്രി എം ലിജു. എക്സൈസ് നയം സമൂഹത്തിന് നിർണായകമാണ്. നയത്തിൽ മാറ്റമുണ്ടാകും. ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ നടക്കുകയാണെന്നും എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം. തുടർച്ചയായി എക്സൈസ് ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നുണ്ട്. ആന്‍റി നാർക്കോട്ടിക്ക് ആക്ഷനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. പാർട്ടിക്കുള്ളിലും മുന്നണികളിലും ചർച്ച ചെയ്യും. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വടകരയിലെ ആത്മഹത്യയിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എം ലിജു ഉറപ്പ് നൽകി. വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ഉടൻ നടപടി ഉണ്ടാവും. എന്ത് ക്രമക്കേട് നടന്നു എന്ന റിപ്പോർട്ടാണ് സഹകരണ വകുപ്പിൽ നിന്ന് ലഭിക്കേണ്ടത്. കുറ്റക്കാരായവർ ആരായാലും ഏത് രാഷ്ട്രീയ പാർട്ടി എന്നില്ലാതെ നടപടി സ്വീകരിക്കും. ക്രമക്കേടുകൾ നടന്ന സഹകരണ സംഘങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ കണക്കുകൾ ശേഖരിക്കുന്നുണ്ട്. വിശദമായ വിവരശേഖരണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
നിക്ഷേപകന്‍റെ ആത്മഹത്യയോടെ പ്രതിക്കൂട്ടിലായ വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്നത് വൻ ക്രമക്കേടെന്നാണ് വ്യക്തമാകുന്നത്. 2.16 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്ന് സഹകരണവകുപ്പിന്‍റെ കണ്ടെത്തൽ. കരാർ ജോലികൾ വ്യാജമായി കാണിച്ചും വാഹനങ്ങള്‍ അനുമതി ഇല്ലാതെ കൈമാറിയും പണം തട്ടി. തട്ടിപ്പ് 2022-24 കാലയളവിലാണ്. മുൻ കോണ്‍ഗ്രസ് നേതാവിനെയടക്കം പ്രതി ചേർത്താണ് പൊലീസ് കേസ്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഇത്രയും വലിയ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. 2013ലാണ് സംഘം ആരംഭിക്കുന്നത്. ആകർഷകമായ പലിശയായിരുന്നു നിക്ഷേപകരെ അടുപ്പിച്ചത്. ഇബ്രാഹിം ഹാജി മൂന്ന് വർഷം മുമ്പാണ് സഹകരണ സംഘത്തിൽ പണം നിക്ഷേപിച്ചത്. ഇദ്ദേഹവും ബന്ധുക്കളുമായി ഏകദേശം 22 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.


