'സൈക്കിള്‍ പോലും ഓടിക്കാനറിയില്ല'; ബത്തേരിയില്‍ യുവാവിനെ പൊലീസ് കാര്‍ മോഷണ കേസില്‍ കുടുക്കിയെന്ന് പരാതി
ബത്തേരി ടൗണിൽ നിർത്തിയിട്ട കാർ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു.
വയനാട്: വയനാട് (wayanad) ഗോത്ര യുവാവിനെ കള്ളകേസിൽ കുടുക്കിയെന്ന് പരാതി (complaint). മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ ദീപുവാണ് കാർ മോഷ്ട്ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിലായത്. സുൽത്താൻ ബത്തേരി പൊലീസിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഈ മാസം നാലിനാണ് മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ 22 കാരന്‍ ദീപുവിനെ സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരി ടൗണിൽ നിർത്തിയിട്ട കാർ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്റ്റിലായതെന്ന് പോലീസ് പറയുന്നു.
- Read Also : Crime News|കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായത് 'കുപ്രസിദ്ധ പയ്യനിലെ' യഥാര്‍ത്ഥ നായകന്
എന്നാൽ കൂലിവേലകൾ ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസുകളിലും ദീപുവിനെ പ്രതിയാക്കാൻ ശ്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. മാനന്തവാടി ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡിലായ ദീപുവിനെ പുറത്തിറക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം. എന്നാൽ എല്ലാ തെളിവുകളോടെയുമാണ് ദീപുവിനെ അറസ്റ്റ് ചെയ്തതെന്നും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സുൽത്താൻ ബത്തേരി പൊലീസ് വ്യക്തമാക്കി.
- Read Also : മേലുദ്യോഗസ്ഥനോട് വൈരാഗ്യം; കോഴിക്കോട് റെയില്‍ സിഗ്നല്‍ താറുമാറാക്കി രണ്ട് ജീവനക്കാര്‍, പിരിച്ചുവിട്ടു