ഹയർസെക്കന്ററി പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റത്തിൽ പിഴവുകളെന്ന് പരാതി; പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ അധ്യാപക സംഘടനകൾ
പ്രിൻസിപ്പൽ തസ്തികയിലേയ്ക്ക് ഹയർസെക്കന്ററി അധ്യാപക പരിചയമില്ലാത്തവരുടെ നിയമനം തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.
മലപ്പുറം: സംസ്ഥാനത്തെ ഹയർസെക്കന്ററി പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റത്തിൽ ഗുരുതര പിഴവുകളെന്ന് പരാതി. പ്രിൻസിപ്പൽ തസ്തികയിലേയ്ക്ക് ഹയർസെക്കന്ററി അധ്യാപക പരിചയമില്ലാത്തവരുടെ നിയമനം തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടന്ന് 41 പ്രിൻസിപ്പൽമാർക്ക് സ്ഥാനക്കയറ്റം നനൽകിയെന്നാണ് പരാതി.
99 ഹയർ സെക്കന്ററി അധ്യാപകരേയും ഹെഡ്മാസ്റ്ററും എഇഒയുമടക്കം 41 പേരെയും പ്രിൻസിപ്പൽമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 2004-ൽ സർവ്വീസ് തുടങ്ങിയവരിൽ നിന്നാണ് സ്ഥാനക്കയറ്റത്തിനുള്ള ലിസ്റ്റ് ഉണ്ടാക്കിയത്. എന്നാൽ ഈ ലിസ്റ്റിൽ 2011-ൽ സർവ്വീസിൽ കയറിയവരെയടക്കം തിരുകിക്കയറ്റിയെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ വിമർശനം.
'ചില സങ്കുചിത താല്പര്യങ്ങൾ ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. സീനിയോരിറ്റിക്ക് ഉപരിയായി സ്ഥാപിത താല്പര്യക്കാരെ സംരക്ഷിക്കുന്ന നിലപാടുകള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതുകൊണ്ടുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്'- കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി റോയ്സ് തോമസ് പി ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചില സ്കൂളുകളിൽ നിലവിലെ പ്രിൻസിപ്പലിനെ മാറ്റാതെ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു.
സ്ഥലം മാറ്റത്തിന് അപേക്ഷ നൽകാത്തവരെ സ്ഥലം മാറ്റിയതായും പരാതികളുമുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജൂലൈയ് ഒന്നു മുതൽ ശക്തമായ പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ.