യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ക്ലൂ എന്ന ആപ്പ് സഹായിക്കും. ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി

തിരുവനന്തപുരം: യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമാവുന്ന ഒരു വിവരം പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. ഒന്ന് മൂത്രമൊഴിക്കാൻ മുട്ടിയാൽ വൃത്തിയുള്ള ഒരിടം കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട. സഹായിക്കാൻ 'ക്ലൂ' വരുന്നു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ക്ലൂ എന്ന ആപ്പ് സഹായിക്കും.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് ക്ലൂ ആപ്പ്?

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും മാത്രം ഈ ആവശ്യത്തിന് പര്യാപ്തമാകില്ല. അതിനാൽ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇതിനെയെല്ലാം ബന്ധിപ്പിച്ച്, ഏതൊൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ വേണ്ടിയാണ് ക്ലൂ എന്ന ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയതെന്നും മന്ത്രി പറഞ്ഞു.

റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വ മിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യ സ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൌകര്യങ്ങൾ എന്നിവയും ആപ്പിൽ നൽകും. ഫ്രൂഗൽ സയന്‍റിഫിക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.