കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെര‍ഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരിൽ സണ്ണി ജോസഫും വാ‍ർത്താസമ്മേളനത്തിന് എത്തിയിരുന്നു.  

കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പ്രത്യേകതയുടെ ഭാഗമായാണ് സണ്ണി വന്നതെന്ന് കരുതുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സണ്ണി കഴിവും പ്രാപ്തിയുമുള്ള നേതാവാണ്. ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് നേതാക്കളുമായി സംസാരിച്ചപ്പോൾ മനസ്സിലായിരുന്നു. സണ്ണി എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന നേതാവാണെന്നും സുധാകരൻ പറഞ്ഞു. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെര‍ഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരിൽ സണ്ണി ജോസഫും വാ‍ർത്താസമ്മേളനത്തിന് എത്തിയിരുന്നു. 

പുതിയ ടീം വരാനാണ് മാറ്റിയത്. പുതിയ ടീം വരുമ്പോൾ മടുപ്പില്ലാത്ത പ്രവർത്തനം ഉണ്ടാകും. ഒരു കസേരയിൽ നാല് വർഷം ഇരിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. സണ്ണി എന്റെ സ്വന്തമാണ്. അദ്ദേഹം വന്നതിൽ സന്തോഷം മാത്രമാണെന്നും സുധാകരൻ പറഞ്ഞു. സുധാകരന് പകരക്കാരനാകാൻ ഞാൻ മതിയാകില്ലെന്ന് അറിയാമെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. 

നിലവിലെ കെപിസിസി പ്രസിഡന്റായ കെ സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. കെ സുധാകരന്റെ പ്രവർത്തനങ്ങളെ ഹൈകമാൻഡ് അങ്ങേയറ്റം വിലമതിക്കുന്നു. അതുകൊണ്ടാണ് മാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തെ കോൺഗ്രസ് ഉൾപ്പെടുത്തിയതെന്നും വേണുഗോപാൽ പറഞ്ഞു.സുധാകരനോട് പാർട്ടി പ്രവർത്തകർക്ക് സ്നേഹം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യമുണ്ട്. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചർച്ചകളുണ്ടാകും. മറ്റു പാർട്ടികളിൽ അതുണ്ടാകില്ലെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾ നീണ്ടുപോയെന്ന് മാധ്യമങ്ങൾക്കല്ലേ തോന്നുന്നതെന്ന് ചോദിച് അദ്ദേഹം ചൊവ്വാഴ്ച രാത്രിയാണ് കെപിസിസി പ്രസിഡന്റുമാരുടെ പേരുകൾ സംബന്ധിച്ച് ചർച്ചകൾ നടന്നതെന്നും വിശദീകരിച്ചു. 

സുധാകരന് ശേഷം കണ്ണൂരിലെ കോൺഗ്രസിനെ നയിച്ച ആളാണ് സണ്ണി ജോസഫെന്നും ചിട്ടയായ സംഘടനാ പ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളാണ് അദ്ദേഹമെന്നും കെസി വേണുഗോപാൽ പറഞ്ഞു. സണ്ണി ജോസഫ് ഇന്നുമുതൽ കേരളത്തിലെ കോൺഗ്രസിന്റെ നേതാവാണെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെയോ സംഘത്തിന്റെയോ നേതാവല്ല. കേരളത്തിലെ ചെറുപ്പക്കാർക്ക് ആവേശം പകരുന്ന തീരുമാനമാണ് വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിൽ ഉണ്ടായത്. ഏറ്റവും ശക്തൻ ആയിട്ടുള്ള നേതാവാണ് അടൂർ പ്രകാശ്. യുഡിഎഫിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പാർട്ടിയെയും മുന്നണിയെയും മുന്നോട്ട് നയിക്കാനും അടൂർ പ്രകാശിന്റെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കെ സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് ചെയ്തതെന്ന് കെ.സി വേണുഗോപാൽ; പ്രവർത്തകർക്ക് സ്നേഹമുണ്ടാകുന്നത് സ്വാഭാവികം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം