Kerala Police| മുൻ എസ് പി വേണുഗോപാലിന് പതിനെട്ട് ലക്ഷം രൂപയുടെ അനധികൃത സ്വത്തെന്ന് വിജിലൻസ് കണ്ടെത്തൽ
2006 മുതൽ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് വേണുഗോപാലിന് കുരുക്കായി വിജിലൻസ് അന്വേഷണം എത്തിയത്.
കൊച്ചി: ഇടുക്കി മുൻ എസ് പി കെ ബി വേണുഗോപാലിന് ( venugopal) പതിനെട്ടു ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി പ്രാഥമിക വിലയിരുത്തലെന്ന് വിജലൻസ് (Vigilence). കേസെടുത്ത അന്വേഷണസംഘം വേണുഗോപാലിന്‍റെ കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിനു തുടർച്ചയായി വേണുഗോപാലിന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചിട്ടുണ്ട്.
2006 മുതൽ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് വേണുഗോപാലിന് കുരുക്കായി വിജിലൻസ് അന്വേഷണം എത്തിയത്.
വിജിലൻസ് സ്പെഷൽ സെൽ എറണാകുളം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. 2006 മുതൽ 2016 വരെയുളള കാലഘട്ടത്തിൽ വരവിൽക്കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നവംബർ മൂന്നിന് വേണുഗോപാലിന്‍റെ കൊച്ചിയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്.
സാമ്പത്തിക ഇടപാട് രേഖകളും സ്വത്തുവിവരങ്ങളുടെ രേഖകളും വിജിലൻസ് സംഘം കസ്റ്റഡയിലെടുത്തിരുന്നു. വേണുഗേപാലിനെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.