വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ മരുമകള്‍ പത്മജയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചര്‍ച്ച നടത്തുന്നതിന്‍റെ ശബ്ദസന്ദേശം പുറത്ത്. ഒളിച്ചുകളി ഇഷ്ടമല്ലെന്നും തരികിട പണികളോട് യോജിക്കുന്നില്ലെന്നുമാണ് തിരുവഞ്ചൂര്‍ പറയുന്നത്.
കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മരുമകള്‍ പത്മജയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നടത്തിയ ചര്‍ച്ചയുടെ സംഭാഷണം പുറത്ത്. എൻഎം വിജയന്‍റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നൽകിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വഞ്ചിച്ചെന്നും ആരോപിച്ച് പത്മജ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് എൻഎം വിജയന്‍റെ കുടുംബം തിരുവഞ്ചൂരുമായി നടത്തിയ ചര്‍ച്ചയുടെ സംഭാഷണം പുറത്തുവിട്ടത്. ഒളിച്ചുകളി ഇഷ്ടമല്ലെന്നും രാഷ്ട്രീയത്തിലെ തരികിട പണികളോട് യോജിക്കുന്നില്ലെന്നും പറഞ്ഞ വാക്കിനോട് വില വേണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സംഭാഷണത്തിൽ പറയുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടാണ് തിരുവഞ്ചൂരിന്‍റെ സംഭാഷണം. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ വേണ്ടതായിരുന്നുവെന്നും പണം കൊടുക്കാം എന്ന് ചിരിച്ചു വാക്ക് കൊടുത്തുപോയവർക്ക് ബാധ്യതയുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറയുന്നുണ്ട്.
തരികിട പണിക്ക് താൻ പോകാറില്ലെന്നും ഇരു ചെവി അറിയാതെ കാര്യങ്ങള്‍ സെറ്റിൽ ചെയ്യേണ്ടതായിരുന്നുവെന്നും പറയുന്നുണ്ട്. വിശ്വസിക്കുന്ന പാർട്ടി തകരാതിരിക്കാനാണ് ഇടപ്പെട്ടത്. ഇപ്പോഴത്തെ നിലപാടുകളോട് തനിക്ക് ഒരു യോജിപ്പുമില്ല. എല്ലാവരും കൂടി കുഴിയിൽ ചാടിക്കും. വിജയന്‍റെ കുടുംബം പറയുന്നതിനോട് 100ശതമാനം യോജിപ്പുണ്ടെന്നും ടി സിദ്ദീഖ് എംഎൽഎ പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറയുന്നുണ്ട്. എൻഎം വിജയന്‍റെ കടബാധ്യതയിലടക്കം കോണ്‍ഗ്രസ് നേതൃത്വം നൽകിയ ഉറപ്പ് പാലിച്ചില്ലെന്നാണ് എൻഎം വിജയന്‍റെ കുടുംബം ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോട്ടയത്ത് വെച്ചാണ് പത്മജയടക്കമുള്ളവര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്തിയത്. എൻഎം വിജയന്‍റെ കുടുംബമാണിപ്പോള്‍ ചര്‍ച്ച നടത്തിയതിന്‍റെ ശബ്ദരേഖ പുറത്തുവിട്ടത്.


