സ്ഥിരം കുറ്റവാളികളായ നാല് പേരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി കൊല്ലം സിറ്റി പൊലീസ്

കൊല്ലം: സ്ഥിരം കുറ്റവാളികളായ നാല് പേരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി സിറ്റി പൊലീസ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർന്ന സാഹചര്യത്തിലാണ് കടുത്ത നടപടി. കരുനാഗപ്പള്ളി കുലശേഖരപുരം മഹാരാഷ്ട്രാ സുനാമി കോളനിയിൽ ചിക്കു (30), രഞ്ജിത്ത് (34), നൗഫാൻ (28), ജെറി (37) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ എം ഹേമലത ഐപിഎസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസ് ഐഎഎസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിൽ പ്രവേശന വിലക്കുണ്ടായിരുന്ന ചിക്കു ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചിരുന്നു. ജനുവരി 9 ന് പട്ടാപ്പകൽ കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി വരാന്തയിൽ വച്ച് കരുനാഗപ്പള്ളി സ്വദേശി രാഹുലിനെ അക്രമിക്കുകയും ചെയ്തു. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ഓച്ചിറ, കൊല്ലം ഈസ്റ്റ് തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.

കൊട്ടിയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, കൊട്ടിയം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യ്ത എട്ടോളം കേസുകളിൽ പ്രതിയാണ് രഞ്ജിത്ത്. 2023 മുതലുള്ള 3 കേസുകൾ പരിഗണിച്ചാണ് ഇയാൾക്കെതിരെ കരുതൽ തടങ്കലിന് ഉത്തരവായത്. 2016 മുതൽ കൊട്ടിയം, കൊല്ലം ഈസ്റ്റ്, പാറശാല എന്നീ പൊലീസ് സ്റ്റേഷനുകളിലായി ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് നൗഫാൻ. ശക്തികുളങ്ങര, കൊല്ലം വെസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ 2022 മുതൽ രജിസ്റ്റർ ചെയ്യ്ത ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജെറി. വിവിധ പൊലീസ് സ്റ്റേഷനുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

YouTube video player