പാലാരിവട്ടം പാലം: ഭാരപരിശോധനയില്‍ അപകടസാധ്യതയുണ്ടെന്ന് ജി.സുധാകരന്‍
കോൺട്രാക്ടർമാരും സഹായികളും കോടതിയെ സമീപിക്കാതിരുന്നിരുന്നെങ്കിൽ ഒൻപത് മാസത്തിനകം പണി പൂർത്തീകരിച്ച് പാലം ഗതാഗത യോഗ്യമാകാൻ കഴിയുമായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുൻനിർത്തിയെന്ന് മന്ത്രി ജി.സുധാകരൻ നിയമസഭയിൽ പറഞ്ഞു. ഐഐടിയിലെ വിദഗ്ദ്ധരുടെ റിപ്പോർട്ട്, ഇ.ശ്രീധരന്റെ റിപ്പോർട്ട്, സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്നിവയും ഭാരപരിശോധന അപകടകരമെന്ന് വിലയിരുത്തിയിട്ടുണ്ട്.
കോൺട്രാക്ടർമാരും സഹായികളും കോടതിയെ സമീപിക്കാതിരുന്നിരുന്നെങ്കിൽ ഒൻപത് മാസത്തിനകം പണി പൂർത്തീകരിച്ച് പാലം ഗതാഗത യോഗ്യമാകാൻ കഴിയുമായിരുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വി.ഡി സതീശന്റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി മറുപടി നൽകിയത്. അതേസമയം ഒന്‍പത് മാസമായി അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം പാലം ഉടനെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് നിയമസഭയില്‍ ആവശ്യപ്പെട്ടു.