തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടെയാണ് മരണം.

കോഴിക്കോട്: പാമ്പ് കടിയേറ്റെന്ന സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യുകെ ഹാരിസ് സഖാഫിയുടെ മകള്‍ ഫാത്വിമ ഹുസ്‌ന ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച മടവൂരില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് കുട്ടിയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ശരീരത്തിൽ നീല നിറം കാണുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു.

ഫാത്വിമ ഉള്‍പ്പെടെ ഏതാനും പേര്‍ നിന്നിരുന്ന ഭാഗത്ത് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടതായി സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മാനിപുരം എ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്വിമ ഹുസ്‌ന.

മാതാവ്: റാബിയ. സഹോദരന്‍: ഷിബിലി.