നാലര വർഷ എംബിബിഎസ് ഫീസിൽ സർക്കാരിന്റെ മെല്ലെപോക്ക് വിദ്യാർത്ഥികളെ വലയ്ക്കുന്നു. ഉത്തരവ് സ്റ്റേ ചെയ്തതിൽ അപ്പീൽ പോകാതെ സർക്കാർ. നാലര വർഷ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിറക്കിയത് ജൂലൈയിൽ.

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് കോഴ്സിനുള്ള നാലര വർഷ ഫീസിൽ വിദ്യാർത്ഥികളെ വലച്ച് സർക്കാരിന്റെ മെല്ലെപ്പോക്ക്. നാലര വർഷ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിൽ ഇതുവരെയും അപ്പീൽ ഇല്ല. ഫീസ് റെഗുലേറ്ററി കമ്മിറ്റിയും നിലപാട് അറിയിച്ചിട്ടില്ല. ഇതോടെ അഞ്ച് വർഷത്തെ ഫീസ് അടയ്ക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. നാലര മുതൽ പത്ത് ലക്ഷം രൂപ വരെയാണ് വിദ്യാർത്ഥികൾ ഫീസ് ഇനത്തിൽ അധികം നൽകുന്നത്. ഈ മാസം 31നുള്ളിൽ ഫീസ് അടച്ചില്ലെങ്കിൽ ഫൈൻ ഈടാക്കും. ഫീസ് ഘടന പുതുക്കിയാൽ ആദ്യ വർഷങ്ങളിലെ ഫീസ് കൂടുമെന്ന് മാനേജ്മെന്റുകൾ അറിയിച്ചു.