'സർക്കാരും  ഗവർണറും തമ്മിലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്നില്ല. ഓ‍ർഡിനൻസുകൾ പുതുക്കാത്തതിലും അഭിപ്രായം പറയുന്നില്ല'. 

തിരുവനന്തപുരം: ഗവർണർ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്തം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പീക്കർ എം.ബി.രാജേഷ്. ഗവർണറും സ്പീക്കറും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ്. സർക്കാരും - ഗവർണറും തമ്മിലുള്ള വിഷയങ്ങളിൽ അഭിപ്രായം പറയുന്നില്ല. ഓ‍ർഡിനൻസുകൾ പുതുക്കാത്തതിലും അഭിപ്രായം പറയുന്നില്ല. കൊവിഡ് കാലത്താണ് കൂടുതൽ ഓർഡിനൻസുകൾ ഇറക്കേണ്ടി വന്നത്. രാജ്യത്ത് ഒരു വർഷം 21 ദിവസം മാത്രം സഭ ചേർന്ന സംസ്ഥാനങ്ങളുണ്ട്. കേരളത്തിൽ നിയമ നിർമ്മാണത്തിന് മാത്രം 21 ദിവസം സഭ ചേർന്നുവെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. അസാധാരണ സാഹചര്യത്തിൽ നിയമനിർമ്മാണത്തിനായി തിങ്കളാഴ്ച മുതൽ 10 ദിവത്തേക്ക് നിയമസഭ സമ്മേളനം ചേരുമെന്നും സ്പീക്കർ തിരുവനന്തപുരത്ത് പറഞ്ഞു.

തുറന്ന പോരിന് ഗവർണർ, ബന്ധുനിയമന അന്വേഷണത്തിന് പ്രത്യേക സമിതി; പരിശോധിക്കുന്നത് 3 വർഷത്തെ നിയമനങ്ങൾ

കേരളത്തിലെ സ‍ര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളിൽ അന്വേഷണം നടത്തുന്നതിന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നത സമിതിയെ വെക്കാൻ ഗവർണ‍ര്‍. വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയിൽ അംഗങ്ങൾ ആയേക്കും. നിലവിൽ ദില്ലിയിലുള്ള ഗവര്‍ണ‍ര്‍ മടങ്ങി വന്നതിന് ശേഷമാകും തീരുമാനമുണ്ടാകുക. മുഴുവൻ സർവ്വകലാശാലകളിലെയും മൂന്ന് വർഷത്തെ നിയമനങ്ങളാണ് ഉന്നതസമിതി അന്വേഷിക്കുക. പ്രിയ വർഗ്ഗീസിൻറെ നിയമനം സ്റ്റേ ചെയ്ത ചാൻസില‍ര്‍ മുഴുവൻ സർവ്വകലാശാലകളിലെയും മുഴുവൻ ബന്ധുനിയമനങ്ങൾക്കുമെതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്. ഓരോ സ‍ർവ്വകലാശാലകളുടെയും ചട്ടങ്ങൾ വ്യത്യസ്തമാണ്. പക്ഷെ സർവ്വകലാശാലയുടെ മേലധികാരി എന്ന നിലയിൽ ചാൻസില‍ര്‍ക്ക് ഏത് നിയമനങ്ങളും പരിശോധിക്കാം. 

'ഏകപക്ഷീയം, സെർച്ച്‌ കമ്മിറ്റി നിയമവിരുദ്ധം'; ഗവ‍ര്‍ണ‍ര്‍ക്കെതിരെ പ്രമേയം പാസാക്കി കേരളാ സ‍ര്‍വകലാശാല

സംസ്ഥാന ഗവ‍ര്‍ണറും യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളാ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രധിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവ‍ര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമ‍ര്‍ശനമാണ് യോഗത്തിൽ ഇടത് അംഗങ്ങളുയ‍ര്‍ത്തിയത്. തീരുമാനം പിൻവലിക്കാൻ സെനറ്റ്, ചാൻസിലരോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിലുണ്ട്. യൂണിവേഴ്സിറ്റിയിലെ സിപിഎം സെനറ്റ് പ്രതിനി ബാബു ജാനാണ് പ്രമേയം അവതരിപ്പിച്ചത്.

ഗവർണർ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരംതാണുപോയി; അദ്ദേഹത്തിന്‍റേത് രാഷ്ട്രീയ തറവേലയെന്നും എം വി ജയരാജന്‍

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാദേശിക സംഘപരിവാർ നേതാവിനേക്കാൾ തരം താണുപോയി എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗവര്‍ണര്‍ ഇത്ര അധപതിക്കാൻ പാടില്ല. രാഷ്ട്രീയ തറ വേലയാണ് ഗവർണറിൽ നിന്ന് ഉണ്ടാകുന്നത് എന്നും എം വി ജയരാജന്‍ പറഞ്ഞു. 

'ഗ്രാൻഡ് തരുന്നുണ്ടെങ്കിൽ നിയന്ത്രിക്കാനും അറിയാം'; ഗവർണറെ പിന്തുണച്ച് ബിജെപി

ഗവർണർക്ക് അധികാരങ്ങൾ ഇല്ല എന്ന് കണക്കാക്കരുത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഗ്രാൻഡ് തരുന്നുണ്ടെങ്കിൽ നിയന്ത്രിക്കാനും കേന്ദ്രത്തിന് അറിയാം. മുഖ്യമന്ത്രി പ്രമാണിയാണെന്ന ധാരണ വേണ്ട. ഭരണഘടന അനുസരിച്ചേ കാര്യങ്ങൾ നടക്കൂ എന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഗവർണറെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ അധികാരമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. വിസിയെ കണ്ടെത്താൻ സെർച്ച് കമ്മിറ്റിയെ നിയോഗിക്കാൻ അധികാരമില്ലെന്ന് ആരാണ് സർക്കാരിനോട് പറഞ്ഞത്. പിൻവാതിൽ നിയമനം ചോദ്യം ചെയ്തപ്പോൾ സർക്കാർ ഗവർണറെ ഭീഷണിപ്പെടുത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.