വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഡിസംബറിൽ നിലച്ച 9000 രൂപയുടെ ധനസഹായം തുടരാൻ സർക്കാർ ഉത്തരവിറക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നുള്ള ഈ നടപടി പ്രകാരം, വീട് പൂർത്തിയാകുന്നത് വരെയോ ആറുമാസത്തേക്കോ സഹായം ലഭിക്കും
തിരുവനന്തപുരം: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് ഡിസംബറിന് ശേഷം അനിശ്ചിതത്വത്തിലായിരുന്ന 9000 രൂപയുടെ ധനസഹായം തുടരാനായി സർക്കാർ ഉത്തരവിറക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. സഹായധനം നൽകുന്നത് നീട്ടിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ധനസഹായം ആറുമാസത്തേക്കോ അല്ലെങ്കിൽ വീട് പൂർത്തിയാക്കുന്നതുവരെയോ തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ടുപേർക്ക് മാസം 9000 ആണ് സഹായമായി ലഭിക്കുക. സഹായധനം നൽകുന്നത് ഡിസംബറിൽ അവസാനിച്ചതോടെ ദുരന്തബാധിതർ പ്രതിസന്ധിയിൽ ആയിരുന്നു. ഇത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സഹായധനം നീട്ടിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
9000 രൂപ ധനസഹായം തുടരുമെന്നും വാടകവീട്ടിൽ കഴിയുന്നവരുടെ വാടകപ്പണം സർക്കാർ നൽകുമെന്നും റവന്യൂ മന്ത്രി കെ രാജൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതിയ വീട് ലഭിക്കുന്നത് വരെ സഹായം തുടരും. നേരത്തെ ഡിസംബർ വരെയായിരുന്നു ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ മാസത്തോടെ ധനസഹായം നിലച്ച അവസ്ഥയിലായത് ചൂണ്ടിക്കാട്ടിയുള്ള ഏഷ്യാനെറ്റ് വാർത്തയെ തുടർന്നാണ് ധനസഹായം നീട്ടി ഉത്തരവിറക്കിയത്.
ദുരന്തബാധിതരുടെ പ്രതിസന്ധി നീങ്ങി
ആയിരത്തോളം ദുരന്തബാധിതർക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മരിച്ചുപോയവരേക്കാളും കഷ്ടത്തിലാണ് ജീവിച്ചിരിക്കുന്നവരെന്നാണ് ധനസഹായം നിലച്ചതോടെ ദുരിതബാധിതർ വ്യക്തമാക്കിയത്. കച്ചവട സ്ഥാപനങ്ങൾക്കും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ദുരിത ബാധിത മേഖലയിലെ കച്ചവട സ്ഥാപന ഉടമകളും പ്രതികരിച്ചത്. ആറ് മാസത്തിനുള്ളിൽ പുനരധിവാസമെന്ന് പ്രഖ്യാപിച്ചായിരുന്നു സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പുനരധിവാസ പാക്കേജ് പൂർത്തിയായില്ല. ടൗൺഷിപ്പിന്റെ നിർമ്മാണം പൂർത്തിയാക്കി, ദുരന്ത ബാധിതർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുവരെ അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുത്തതോടെ വലിയ ആശ്വാസമാണ്. ദുരന്തബാധിതരിൽ ഏറെയും കൂലിത്തൊഴിൽ ചെയ്തിരുന്നവരായിരുന്നു. സ്ഥലമടക്കം ഉരുൾപൊട്ടലിൽ നഷ്ടമായതോടെ തൊഴിലിന് പോകാൻ കൂടി സാധിക്കാത്ത അവസ്ഥയിലാണ് ദുരന്തബാധിതരുള്ളത്. പല വിധ പ്രതിസന്ധികളിലാണ് ഇവിടെയുള്ളവർ കടന്നുപോകുന്നത്. നിലവിലുള്ളത് മാസ വാടക മാത്രമാണ്. മറ്റൊരു വഴിയില്ലാത്തതിനാൽ പുനരധിവാസം പൂർത്തിയാകും വരെയെങ്കിലും സഹായധനം നൽകുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതർ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിലാണ് ഇന്ന് സർക്കാർ ഉത്തരവിറങ്ങിയതോടെ ആശ്വാസമാകുന്നത്.


