'സർക്കാരിന്‍റെ അലംഭാവം അനുവദിക്കില്ല'; തണ്ണീർത്തട സംരക്ഷണ ഉത്തരവ് നടപ്പാക്കാത്തതിൽ കേരളത്തിന് രൂക്ഷ വിമർശനം
അഷ്മുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ആഗസ്റ്റിലെ ഉത്തരവ് നടപ്പാക്കത്തിലാണ് കേരളത്തെ ഹരിത ട്രൈബ്യൂണൽ വിമർശിച്ചത്
ദില്ലി: തണ്ണീർത്തട സംരക്ഷണത്തിനായുള്ള ഉത്തരവ് നടപ്പാക്കാത്തതിന് സംസ്ഥാന സർക്കാരിന് ഹരിത ട്രൈബ്യൂണലിന്‍റെ രൂക്ഷ വിമർശനം. അഷ്മുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ആഗസ്റ്റിലെ ഉത്തരവ് നടപ്പാക്കത്തിലാണ് കേരളത്തെ ഹരിത ട്രൈബ്യൂണൽ വിമർശിച്ചത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ അലംഭാവം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കത്തിൽ കടുത്ത അത്യപ്തിയും അറിയിച്ചു.
വിഷയത്തിൽ നേരിട്ട് ഹാജരാകണമെന്ന ട്രൈബ്യൂണൽ ഉത്തരവ് പാലിക്കാത്തതിന് പരിസ്ഥിതി അഡീ. ചീഫ് സെക്രട്ടറിറെയും ഹരിത ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. നേരിട്ട് ഹാജരാകാത്തതിനാൽ അഡീ. ചീഫ് സെക്രട്ടറിക്കെതിരെ വാറണ്ടിന് ഉത്തരവിടേണ്ടതാണെന്ന് ട്രൈബ്യൂണൽ ചൂണ്ടികാട്ടി. എന്നാൽ കടുത്ത നടപടിയിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. സർക്കാർ അഭിഭാഷകന്‍റെ ഉറപ്പിൽ കടുത്ത നടപടി സ്വീകരിക്കുന്നില്ലെന്നാണ് ട്രൈബ്യൂണൽ അറിയിച്ചത്. കഴിഞ്ഞ ആറിനാണ് അഷ്മുടി, വേമ്പനാട് തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള കേസ് ഹരിത ട്രൈബ്യൂണൽ പരിഗണിച്ചത്. ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്നും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉചിതമായ നടപടി ഉണ്ടാകണമെന്നും ഹരിത ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കോഴിക്കോട് നിന്ന് ഇന്നലെ പുറത്തുവന്ന മറ്റൊരു വാർത്ത ബൈപ്പാസിൽ റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു എന്നതാണ്. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള എട്ട് ഏക്കറോളം വരുന്ന തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് നാട്ടുകാർ ചേർന്ന് തടഞ്ഞത്. സംഭവത്തിൽ കേസെടുത്ത മെഡിക്കൽ കോളജ് പൊലീസ് മൂന്ന് ലോറികളും മണ്ണ് മാന്തി യന്ത്രവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിക്കോട് ബൈപ്പാസിൽ മലാപ്പറമ്പിനും കോട്ടൂളിക്കും ഇടയിലാണ് സംഭവമുണ്ടായത്. ബൈപ്പാസ് വീതികൂട്ടലിന്‍റെ ഭാഗമായി ഇവിടെ ചിലയിടങ്ങളിൽ മണ്ണിട്ട് നികത്തുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ഇതിന്‍റെ മറവിലാണ് കഴിഞ്ഞ ദിവസം രാത്രി തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നടന്നത്.
കോഴിക്കോട്ട് റോഡ് നവീകരണത്തിന്‍റെ മറവിൽ തണ്ണീർത്തടം നികത്താൻ ശ്രമം, തടഞ്ഞ് നാട്ടുകാർ