'ശബരിമലയിൽ തീർത്ഥാടകരെ തള്ളാൻ ആരാണ് അനുവാദം നൽകിയത്', വാച്ചർക്കെതിരെ കോടതി; ന്യായീകരിച്ച് സർക്കാർ
പൊലീസുകാർ ഉൾപ്പെടെ മറ്റ് പലരും അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
കൊച്ചി : ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തീർത്ഥാടകരെ തള്ളാൻ ആരാണ് അദ്ദേഹത്തിന് അനുവാദം നൽകിയതെന്ന് കോടതി ചോദിച്ചു. തിരക്ക് നിയന്ത്രിക്കാൻ നിരവധിയായ മാർഗങ്ങളുണ്ട്. എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടുമെന്നും കോടതി ചോദിച്ചു. പൊലീസുകാർ ഉൾപ്പെടെ മറ്റു പലരും അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ട്. ബോധപൂർവ്വം ചെയ്ത സംഭവമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.
എങ്ങനെ ഈ പ്രവർത്തിയെ ന്യായീകരിക്കാൻ ആകുമെന്ന് സർക്കാറിനോട് കോടതി ചോദിച്ചു. ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനത്തിന് എത്തിയത്. അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്റെ വീഡിയോ കോടതി പരിശോധിക്കുകയാണ്. ദേവസ്വം വാച്ചറെ കേസിൽ കക്ഷിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, പി ജി അജിത്ത് കുമാർ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അരുൺകുമാർ എന്ന ദേവസ്വം വാച്ചറാണ് തീർത്ഥാടകരെ തള്ളിയത്. തിരുവിതാംകൂർ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനാണ്. ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോൺഫെഡറേഷൻ സിഐടിയൂ സംസ്ഥാന നേതാവാണ് അദ്ദേഹം. സ്പെഷ്യൽ ഡ്യൂട്ടിക്കാണ് ഇദ്ദേഹം ശബരിമലയിൽ എത്തിയത്.
Read More : 'ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ വാച്ചർ വേഗത്തിൽ ആളുകളെ മാറ്റിയതാണ്'; വിശദീകരണവുമായി ദേവസ്വം പ്രസിഡന്റ്