റോഡ് തകർന്നതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം എഞ്ചിനീയർമാർക്കാണ്. ഉത്തരവാദത്തപ്പെട്ട എഞ്ചിനീയര്‍മാരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു.
കൊച്ചി: മഴക്കാലമായതോടെ കൊച്ചി നഗരത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞതിനെതിരെ വിമർശനവുമായി ഹൈക്കോടതി. പശവെച്ചൊട്ടിച്ചാണോ റോഡ‍് നിർമിക്കുന്നതെന്ന് ചോദിച്ച കോടതി കോർപ്പറേഷൻ സെക്രട്ടറിയടക്കം മറുപടി പറയണമെന്ന് നിർദേശിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയവസ്ഥ സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരിഗണനയിൽ നേരത്തെ തന്നെയുളള ഹർജിയാണ് പരിഗണിച്ചത്. കൊച്ചി കോർപ്പറേഷനെയും പൊതുമരാമത്ത് വകുപ്പിനേയും ശകാരിച്ച കോടതി റോഡ് തകർന്നതിന്‍റെ പ്രാഥമിക ഉത്തരവാദിത്വം എഞ്ചിനീയർമാർക്കാണെന്നും കുറ്റപ്പെടുത്തി.
വേണ്ടിവന്നാൽ ഈ ഉദ്യോഗസ്ഥരെ വിളിപ്പിക്കും. പൊതുമരാമത്ത് റോഡുകളും നഗരസഭയുടെ കീഴിലുളള റോഡുകളും തകർന്നിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പായില്ല. നഗരത്തിലെ പല നടപ്പാതകളും അപകടാവസ്ഥയിലാണ്. പലർക്കും ജീവൻ നഷ്ടപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസിനും കുറച്ചുകൂടി ഉത്തരവാദിത്വമുണ്ട്. കോടതി ഇടപെട്ടിട്ടും മാറ്റമൊന്നുമുണ്ടാകുന്നില്ല. ഇക്കാര്യത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും കോർപ്പറേഷൻ സെക്രട്ടറിയുമടക്കം മറുപടി പറയണമെന്നും കോടതി നിർദേശിച്ചു.
- പാതയോരത്ത് കൊടിതോരണങ്ങൾക്ക് നിയന്ത്രണം: സര്‍ക്കാരിറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: പാതയോരത്ത് കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ഇറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അത്യപ്തി. കൊടിമരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി സര്‍ക്കുലര്‍ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സർക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ മുന്നറിയിപ്പും നല്‍കി. പുതിയ സര്‍ക്കുലര്‍ ഇറക്കിയതായി ഇന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പുതിയ സര്‍ക്കുലറിലും കോടതി അത്യപ്തി രേഖപെടുത്തി. ഹരജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
