വെള്ളം മുഴുവൻ മലിനമാണ്; ജില്ലാ കളക്ടർ മാത്രം വിചാരിച്ചാൽ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി
വെള്ളക്കെട്ടിന് കാരണമായ ഹോട്ട്സ്പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർ ഉൾപ്പെട്ട വിദഗ്ധ സമിതിയ്ക്ക് ഹൈക്കോടതി നിർദേശം നല്‍കി
![high court on flooding in kochi orders high-level committee to ensure flood mitigation works high court on flooding in kochi orders high-level committee to ensure flood mitigation works](https://static-ai.asianetnews.com/images/01hkbkndrx97vpgras8k677wt8/highcourt-of-kerala_363x203xt.jpg)
കൊച്ചി: ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വരുന്ന വെള്ളം മുഴുവൻ മലിനമാണെന്നും പ്രശ്ന പരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണമാകുന്ന ഹോട്ട്സ്പോട്ടുകളായ കാനകൾ ശുചീകരിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ഉൾപ്പെട്ട വിദഗ്ധ സമിതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുല്ലശ്ശേരിക്കനാലിലെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മഴപെയ്താൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന 15 സ്ഥലങ്ങളാണ് നഗരത്തിലുള്ളത്. ഇവിടെ കനാൽ ശുചീകരണം നടക്കാത്തതാണ് വെള്ളിക്കെട്ടിന് കാരണം. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ ഈ കനാലുകളുടെ ശുചീകരണത്തിൽ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ സഹകരണം കൂടി ഉറപ്പാക്കി നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും കോടതി പറഞ്ഞു. വെള്ളക്കെട്ടിന് നല്ല രീതിയിൽ നടപടികളെടുത്ത ജില്ലാ കളക്ടർക്കും, കോർപ്പറേഷൻ സെക്രട്ടറിക്കും, അമിക്യസ് ക്യൂറിക്കും കോടതി അഭിനന്ദനം അറിയിച്ചു. ഇവർ കൃത്യമായി കാര്യങ്ങൾ നിരീക്ഷിച്ചെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലില്ലാതെ തന്നെ സംവിധാനം കൃത്യമായി പ്രവർത്തിക്കണമെന്നും വ്യക്തമാക്കി.
അതേസമയം, കനത്ത മഴയില്‍ ഇന്നും കൊച്ചി നഗരം മുങ്ങി. രാവിലത്തെ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. ആലുവ -എറണാകുളം റോഡില്‍ പുളിഞ്ചോട് റോഡും മുങ്ങി. റോഡിലെ വെള്ളം സമീപത്തെ കടകളിലേക്കും വീടുകളിലേക്കും കയറി വലിയ നാശ നാശനഷ്ടവും ഉണ്ടായി.
അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു