'ഡോക്ടർ' പദവി മെഡിക്കൽ ബിരുദധാരികൾക്ക് (എംബിബിഎസ്) മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ഹർജി തള്ളിക്കളഞ്ഞു
കൊച്ചി: മെഡിക്കൽ ബിരുദധാരികൾക്ക് (എം ബി ബി എസ്) മാത്രം അവകാശപ്പെട്ടതല്ല 'ഡോക്ടർ' പദവിയെന്ന് ഹൈക്കോടതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി നിയമപരമായി അങ്ങനെ 'ഡോക്ടർ' പദവി നീക്കിവെച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം 'ഡോക്ടർ' എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി. 'ഡോക്ടർ' പദവി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിഷേയൻ ( ഐ എം എ ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഫിസിയോതെറാപ്പിസ്റ്റുകൾ സഹായികൾ മാത്രമല്ല
ഫിസിയോതെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമാണെന്ന വാദത്തെ തള്ളിക്കളഞ്ഞ കോടതി, അവർക്ക് സ്വതന്ത്രമായി രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കുമടക്കം തങ്ങളുടെ പേരിനൊപ്പം 'ഡോക്ടർ' എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി. ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിൽ വൈദഗ്ധ്യം നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാമെന്ന കോടതിയുടെ ഈ തീരുമാനം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.


