'ഓപ്പറേഷൻ തൂഫാൻ' ഒരു മാസം പിന്നിട്ടതിന് പിന്നാലെ, പെരുമ്പാവൂരിൽ ലഹരി മാഫിയക്കെതിരെ 'തൂഫാൻ ജാഗരൺ' എന്ന പേരിൽ ജനകീയ പ്രതിരോധത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. ബഹുജന റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, വിവിധ വിഭാഗങ്ങളുമായുള്ള സംവാദം എന്നിവ ഉൾപ്പെടുന്ന പരിപാടിയിൽ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
കൊച്ചി: ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ഒരു മാസം പിന്നിടുമ്പോൾ, ലഹരിക്കെതിരെ 'ഉണർന്ന് പെരുമ്പാവൂർ' എന്ന പ്രഖ്യാപനവുമായി ‘തൂഫാൻ ജാഗരൺ’ ജനകീയ പ്രതിരോധത്തിന് ഇന്ന് തുടക്കം. ആസാമിലെ മില്ലുകൾ പൂട്ടിയപ്പോൾ ജീവിതം പ്രതിസന്ധിയിലായ മനുഷ്യരെ നെഞ്ചോട് ചേർത്ത്, മികച്ച ശമ്പളവും സൗകര്യങ്ങളും നൽകി സ്വന്തം പോലെ സ്വീകരിച്ച നാടാണ് പെരുമ്പാവൂർ. കഠിനാധ്വാനം കൊണ്ട് അവരീ മണ്ണിനെ ഒരു 'മിനി ഇന്ത്യ'യാക്കി മാറ്റി.
എന്നാൽ, വിയർപ്പൊഴുക്കി ജീവിക്കുന്ന ഈ മനുഷ്യരെ മറയാക്കി ലഹരിമാഫിയകൾ പിടിമുറുക്കാൻ ശ്രമിക്കുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെ അഭിസംബോധന ചെയ്യാൻ പെരുമ്പാവൂർ ഇന്ന് ഒന്നിച്ചു കൂടുകയാണ് - ‘തൂഫാൻ ജാഗരണിലൂടെ’ എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാൻ പതാക ഉയർത്തി പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലും.
തുടർന്ന്, വ്യവസായികളെയും സർവ്വകക്ഷികളെയും കേൾക്കുകയും സംവദിക്കുകയും ചെയ്യും. അതിനുശേഷം അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നേരിട്ടെത്തി അവരോട് സംസാരിക്കും. കുട്ടികളും മുതിർന്നവരും അതിഥി സഹോദരങ്ങളും ഒരേ മനസോടെ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ഇന്ന് ‘തൂഫാൻ വാറിയർ'മാരാകുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു. ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ മനോജ് മൂത്തേടൻ, വി പി സജീന്ദ്രൻ, മുനിസിപ്പൽ ചെയർപേഴ്സൺ സംഗീത കെ എൻ തുടങ്ങി എല്ലാ കക്ഷി രാഷ്ട്രീയ-സാമുദായിക-സാമൂഹിക നേതാക്കളും, സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെ എല്ലാ റാങ്കിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരും, മാധ്യമപ്രവർത്തകരും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഈ മഹാകൂട്ടായ്മയിലുണ്ടാകും. അധ്വാനത്തിന്‍റെ ‘മിനി ഇന്ത്യ’യെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തിൽ സാധിക്കുന്നവരെല്ലാം പങ്കെടുക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.


