കൊടുംചൂട് ഒരാഴ്ച കൂടി തുടരും; ഇതുവരെ സൂര്യാതപമേറ്റത് 284 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 46 പേര്‍ക്ക് സൂര്യാതപമേറ്റു. രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. കൊടും ചൂട് ഒരാഴ്ച കൂടി തുടരും. അള്‍ട്രാ വയലറ്റ് രശ്മികളുടെ തോത് കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് 46 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ് .പൊള്ളുന്ന വെയിലില്‍ സംസ്ഥാനത്ത് ഇതുവരെ 284 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്.ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രശ്നങ്ങളുണ്ടായത് പത്തനംതിട്ട ജില്ലയിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രത്യേകം സമിതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട് .
പത്തനംതിട്ടയില്‍ എട്ട് പേര്‍ക്കും കോട്ടയത്ത് ഏഴ് പേര്‍ക്കും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്കു വീതവും മലപ്പുറം,കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവുമാണ് ഇന്ന് സൂര്യാതപമേറ്റത് . തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട മലപ്പുറം എറണാകുളം തൃശൂര്‍ കൊല്ലം ഇടുക്കി പാല്കകാട് കോഴിക്കോട് കാസര്‍കോഡ് എന്നിവിടങ്ങളിലായി 46 പേര്‍ക്ക് കടുത്ത ചൂടില്‍ തൊലിപ്പുറത്ത് ചുവന്ന പാടും കുരുക്കളുമുണ്ടായി. തിരുവനന്തപുരത്ത് രണ്ടുേപര്‍ക്ക് സൂര്യാഘാതവുമേറ്റു.
പാലക്കാട് ഇന്നും ചൂട് 41 ഡിഗ്രി സെല്‍ഷ്യസായിരുന്നു . തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാലക്കാട്ടെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസിൽ തുടരുന്നത് . വരുന്ന ദിവസങ്ങളിൽ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് അടക്കം നല്‍കിയിട്ടുള്ളത്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് ഒരാഴ്ച കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത് . ഇന്നു വരെ ആണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതെങ്കിലും 30ാം തിയതി വരെ നീട്ടിയേക്കും. ഇടുക്കി,വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ 3 ഡിഗ്രിവരെ ചൂട് ഉയര്‍ന്നേക്കും. സൂര്യാതാപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാൽ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
കടുത്ത ചൂടിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി . ചീഫ് സെക്രട്ടറിയുടെ അധ്യൾതയില്‍ ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുാമനം . കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകർച്ചവ്യാധി പ്രതിരോധത്തിനും വന്യ മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു .