അനധികൃത സ്വത്ത് സമ്പാദനക്കേസ് എംആർ അജിത് കുമാറിന് ആശ്വാസമായി ഹൈക്കോടതി വിധി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ തുടർനടപടിക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന നിരീക്ഷണത്തോടെയാണ് വരുന്ന സെപ്റ്റംബർ 12-ാം തിയതി വരെ കേസ് സ്റ്റേ ചെയ്തത്. വിജിലൻസ് ഡിവൈഎസ്പി ആണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയതെന്ന് സർക്കാർ ഇന്ന് കോടതിയിൽ മറുപടി നൽകി. മേലുദ്യോഗസ്ഥനെതിരെ കീഴ് ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണം പ്രഹസനമെന്നും കോടതി ഇന്ന് വിമർശിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത്ത് കുമാറിനെതിരെ അന്വേഷണം വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനാണ് ഇടക്കാല സ്റ്റേ. അന്വേഷണത്തിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് നേരത്തെ നിരീക്ഷിച്ച കോടതി പ്രോസിക്യൂഷൻ അനുമതി ഇല്ലാതെയാണ് അന്വേഷണം നടത്തിയതെങ്കിൽ നടപടിക്രമത്തിന് വിരുദ്ധമാണെന്നും നിരീക്ഷിച്ചിരുന്നു. എസ്പിയുടെ മേൽനോട്ടത്തിൽ വിജിലൻസ് ഡിവൈഎസ്പി ആണ് അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തിയതെന്ന് സർക്കാർ ഇന്ന് കോടതിയിൽ വിശദീകരിച്ചു. സല്യൂട്ട് ചെയ്യേണ്ട പദവിയിലുള്ളവർ നടത്തുന്ന അന്വേഷണം പ്രഹസനമെന്നും ജൂനിയർ ഉദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണം എങ്ങനെ സുതാര്യമാകുമെന്നും കോടതി വിമർശിച്ചു. തുടർന്നാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി. 

അജിത്ത് കുമാർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടില്ലെന്ന വിജിലൻസിന്റെ പ്രാഥമിക ക്ലീൻ ചീറ്റ് റിപ്പോർട്ട് റദ്ദാക്കിയ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതി നടത്തിയ നിരീക്ഷണങ്ങൾ അനുചിതമായെന്ന് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. അദൃശ്യ ശക്തിയുടെ ഇടപെടലാണ് ക്ലീൻ ചീറ്റിന് കാരണമെന്നായിരുന്നു വിജിലൻസ് കോടതി വിമർശനം. മുഖ്യമന്ത്രിയെ ഉന്നം വെച്ചുള്ള ഈ പരാമർശങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം വേണമെന്ന വിജിലൻസ് കോടതി ഉത്തരവ് വരുന്ന സെപ്റ്റംബർ 12 വരെ കോടതി സ്റ്റേ ചെയ്തത്.

YouTube video player