പാലാരിവട്ടം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക്; വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ഉത്തരവ്
നോട്ടു നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്‍റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളിൽ നിന്നും 10 കോടി രൂപ നിക്ഷേപിച്ചുവെന്നും കണക്കിൽപ്പെടാത്ത ഈ പണത്തിന്‍റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍
ഹൈക്കോടതി വിജിലൻസ് ഡയറക്ടറുടെ വിശദീകരണം തേടി. പത്ത് ദിവസത്തിനുള്ളില്‍ വിജിലൻസ് വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് സുനിൽ തോമസ് ഉത്തരവിട്ടു.
നോട്ടുനിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്‍റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളിൽ നിന്നും 10 കോടി രൂപ നിക്ഷേപിച്ചുവെന്നും കണക്കിൽപ്പെടാത്ത ഈ പണത്തിന്‍റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതിനാല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നത് നല്ല കാര്യമാണന്നും കോടതി വാക്കാൽ പരാമർശിച്ചു.
അതിനിടെ പാലാരിവട്ടം പാലം അഴിമതിക്കേസിൽ ടി ഒ സൂരജടക്കമുളള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി അറുപത് ദിവസത്തിന് ശേഷമാണ് പ്രതികൾ പുറത്തുവരുന്നത്. ഇതിനിടെ പാലാരിവട്ടം പാലം ഗുരുതരാവസ്ഥയിലാണെന്ന പഠന റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.
ടി ഒ സൂരജിന് ആശ്വാസം; പാലാരിവട്ടം പാലം അഴിമതിക്കേസിൽ മൂന്ന് പ്രതികള്‍ക്ക് ജാമ്യം
ഒന്നാം പ്രതിയും പാലം കരാറുകാരനുമായ ആർ ഡി എസ് ഉടമ സുമിത് ഗോയൽ, രണ്ടാം പ്രതി റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപറേഷൻ മുൻ അസി. ജനറൽ മാനേജർ എം ടി തങ്കച്ചൻ നാലാം പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവർക്കാണ് ജാമ്യം നൽകിയിരിക്കുന്നത്. കുടുതൽ നടപടികളും അറസ്റ്റുകളും ശേഷിക്കുന്നതായി വിജിലൻസ് അറിയിച്ച സാഹചര്യത്തിൽ അന്വേഷണത്തിൽ യാതൊരു കാരണവശാലും ഇടപെടരുതെന്ന് ഹൈക്കോടതി പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.