നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് തിരിച്ചടിയാണെന്ന് ജമാഅത്തെ ഇസ്ലാമി. ജമാഅത്തെ ഇസ്ലാമിയെ നാട്ടക്കുറിയാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം പരാജയപ്പെട്ടു.

മലപ്പുറം: ജമാഅത്തെ ഇസ്ലാമിക്കെതിരെ വിദ്വേഷ ചാപ്പ കുത്തി ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ സിപിഎമ്മിനാവില്ല എന്ന് തെളിയിക്കുന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ. സിപിഎം ഉയർത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടിയാണ് നിലമ്പൂരിൽ സംഭവിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി നിലമ്പൂരിൽ മത്സരിച്ചിട്ടില്ല, നേരിട്ട് കക്ഷി ചേർന്നിട്ടുമില്ല.

പക്ഷേ, കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായ സിപിഎം ജമാഅത്തെ ഇസ്ലാമിയെ നാട്ടക്കുറിയാക്കി അപകടകരമായ വർഗീയ രാഷ്ട്രീയം കളിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലത്തിനിടയിൽ നടന്ന സിപിഎം - ജമാഅത്ത് ചർച്ചകളും, ജമാഅത്തെ ഇസ്ലാമിയിൽ നിന്ന് പലതവണ സ്വീകരിച്ച പിന്തുണയും കേരളത്തിന്‍റെ പൊതു മണ്ഡലത്തിൽ ക്രിസ്റ്റൽ തെളിവുകളോടെ നിറഞ്ഞു നിൽക്കുകയാണ്.

അതെല്ലാം തള്ളിപ്പറഞ്ഞു കൊണ്ട് ജമാഅത്തെ ഇസ്ലാമിയെ ഭീകരവൽക്കരിക്കാനാണ് സിപിഎം ശ്രമിച്ചത്. രാഷ്ട്രീയ സത്യസന്ധതയ്ക്കും സദാചാരത്തിനും നിരക്കാത്ത വിലകുറഞ്ഞ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിൽ നിന്ന് സിപിഎം പിന്തിരിഞ്ഞില്ലെങ്കിൽ, കേരളത്തിൽ സംഘപരിവാറിന് മണ്ണൊരുക്കിയവരെന്ന് സിപിഎമ്മിനെക്കുറിച്ച് ചരിത്രം വിധിയെഴുതുമെന്നും പി മുജീബുറഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.