ലഹരി സംഘത്തിലെ ടീച്ചര്‍ എന്നാണ് സുസ്‍മിത അറിയപ്പെടുന്നത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും സംഘത്തില്‍ കൂടുതൽ പേർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടന്നും എക്സൈസ് പറഞ്ഞു. 

എറണാകുളം: കാക്കനാട് ലഹരിക്കടത്ത് കേസിൽ (Kakkanad drug case) കൂടുതൽ പേ‌ർ പ്രതികളാകുമെന്ന് എക്സൈസ്. ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിയായ സുസ്മിത ഫിലിപ്പാണ് (Susmitha Philip) സംഘത്തെ നിയന്ത്രിച്ചിരുന്നത്. കൂടുതൽ അന്വേഷണത്തിനായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുസ്മതിയെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപ്പനയുടെ സൂത്രധാര സുസ്മിത ഫിലിപ്പായിരുന്നു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയായ സുസ്മിതയാണ് സംഘത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതും. ആദ്യം ചോദ്യം ചെയ്ത വിട്ടയച്ച ഇവരെ കഴിഞ്ഞ 30 നാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ലഹരി മരുന്നിന്‍റെ ഉറവിടവും സംഘത്തിലെ പ്രധാനികളെയും കണ്ടെത്താമെന്ന കണക്കുകൂട്ടലിലാണ് എക്സൈസ്.

Read More : ചാറ്റിലെ കോഡിലുള്ളവരെ കണ്ടെത്തണം; ആര്യനെ കസ്റ്റഡിയില്‍ വേണം, അന്താരാഷ്ട്ര റാക്കറ്റ് ബന്ധം സംശയിച്ച് എന്‍സിബി

കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ഒന്നേകാൽ കിലോ എംഡിഎംഎയുമായി അ‍ഞ്ച് പേരെ എക്സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തത്. അന്നുതന്നെ സുസ്മിതയെ പിടികൂടിയെങ്കിലും നായ്ക്കളുടെ സംരംക്ഷക എന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. നിലവിൽ കേസിലെ പന്ത്രണ്ടാം പ്രതിയാണ് സുസ്മിത ഫിലിപ്പ്.

 Read More : ലഖിംപൂര്‍ സംഘര്‍ഷം; കേന്ദ്രമന്ത്രി അജയ്‍ മിശ്രയ്ക്ക് എതിരെ കേസ്, ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തി