നിയമസഭ കയ്യാങ്കളി കേസ്; തുടരന്വേഷണം അപൂർണമെന്ന് പ്രതികളായ എൽഡിഎഫ് നേതാക്കള്‍ കോടതിയിൽ
പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികളായ എൽഡിഎഫ് നേതാക്കള്‍ കോടതിയിൽ പറഞ്ഞു.

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ നടത്തിയ തുടരന്വേഷണം അപൂർണമാണെന്ന് പ്രതികള്‍. തുടരന്വേഷണത്തിൽ അപാകതകളുണ്ട്. പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമർപ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികളായ എൽഡിഎഫ് നേതാക്കള്‍ കോടതിയിൽ പറഞ്ഞു.
തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഇത് ആദ്യമായിട്ടാണ് കേസിന്ന് കോടതി പരിഗണിച്ചത്. പുതുതായി സമർപ്പിച്ച രേഖകള്‍ പ്രതികള്‍ക്ക് നൽകാൻ ക്രൈംബ്രാഞ്ചിനോട് തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു. വിചാരണ തീയതി നിശ്ചയിക്കാൻ കേസ് ഡിസംബർ ഒന്നിന് പരിഗണിക്കും. മന്ത്രി വി ശിവൻകുട്ടിയും എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജനും ഉള്‍പ്പെടെ ആറ് പ്രതികളും കോടതിയിൽ ഹാജരായി. ബോധപൂർവ്വമുണ്ടായ ആക്രണമല്ലെന്നും, വനിതാ എംഎൽഎമാരെ ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. കേസിന്‍റെ വിചാരണ തിയതി ഡിസംബർ ഒന്നിന് തീരുമാനിക്കും.