ദില്ലിയിൽ പുതിയ കാര്യാലയം തുറന്ന് കേരള ബിജെപി ഘടകം. സൗത്ത് അവന്യൂവിൽ 139-ാം ക്വാർട്ടേഴ്സ് ആണ് കാര്യാലയമായി പ്രവർത്തിക്കുക. കേന്ദ്ര പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കാനുള്ള ലെയ്സൺ ഓഫീസ് ആയിരിക്കും ഇതെന്ന് കാര്യാലയത്തിന്റെ ചുമതലയുള്ള പി കെ കൃഷ്ണദാസ്.
ദില്ലി: കേരള ബിജെപിക്ക് ദില്ലിയിൽ പുതിയ കാര്യാലയം. സൗത്ത് അവന്യൂവിൽ 139-ാം ക്വാർട്ടേഴ്സ് ആണ് കേരള ബിജെപിയുടെ കാര്യാലയമായി പ്രവർത്തിക്കുക. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസിനാണ് ഓഫീസിന്റെ ചുമതല. കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കാൻ ദില്ലിയിൽ ഓഫീസ് പ്രവർത്തിക്കുമെന്നും കേന്ദ്ര പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കാനുള്ള ലെയ്സൺ ഓഫീസ് ആയിരിക്കും ഇതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിൽ 15 ശതമാനം ജനങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. എൽഡിഎഫ് സർക്കാർ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്താതിരിക്കാൻ ശ്രമിച്ചു. യുഡിഎഫും അത് പിന്തുടരുകയാണോ? പിഎം ശ്രീ പദ്ധതിയിലൂടെ മികച്ച വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് ലഭിക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.
സർക്കാർ മത മൗലികവാദികളുടെ വാക്ക് കേട്ട് പ്രവർത്തിക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ അധികാര കൈമാറ്റം അല്ല, പദവികൾ വെച്ചു മാറുകയാണ് ചെയ്തത്. നയത്തിലോ നിലപാടിലോ ഒരു വ്യത്യാസവും ഇല്ലെന്നും കൃഷ്ണദാസ് വിമർശിച്ചു. മദ്യ നയം മദ്യ മുതലാളിമാർക്ക് വേണ്ടിയാണ്. പിഎം ശ്രീ അംഗീകരിക്കാത്ത സർക്കാർ വീര്യം കുറഞ്ഞ മദ്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാഹചര്യം ഒരുക്കി.
കോടികളുടെ അഴിമതി എന്ന് പ്രതിപക്ഷ നേതാവ് ആയിരിക്കുമ്പോൾ പറഞ്ഞ മുഖ്യമന്ത്രി മദ്യ മുതലാളിമാരോട് ഒരടി കൂടുതൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
ശബരിമലയെക്കുറിച്ച് പറഞ്ഞ് അധികാരത്തിൽ വന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ മുഖ്യമന്ത്രിക്ക് ശബരിമലയെക്കുറിച്ച് അറിയുകയേ ഇല്ല. അഭിഭാഷകനെ നിയമിച്ചതിലൂടെ കോൺഗ്രസ് നേതൃത്വത്തിനും പങ്കുണ്ടെന്ന് വ്യക്തമായി. എൽഡിഎഫ് സർക്കാരിൻ്റേത് പോലെ ഇവരും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
ബിജെപിയിലെ ഫണ്ട് വിവാദത്തിൽ സംസ്ഥാന അധ്യക്ഷൻ നിലപാട് വിശദീകരിച്ചുവെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. ഒരു ക്രമക്കേടും നടന്നിട്ടില്ല എന്നാണ് അധ്യക്ഷൻ പറഞ്ഞത്. മറ്റു വാർത്തകൾക്ക് അടിസ്ഥാനം ഇല്ല. ഇതുവരെ അച്ചടക്ക നടപടി സ്വീകരിച്ചില്ല. സംഘടനപരമായി അച്ചടക്ക സമിതി ഉണ്ട്. അതിന് മുന്നിൽ പരാതികൾ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി സൈബർ വിഭാഗം ഭാരവാഹി പണച്ചാക്കുമായുള്ള സെൽഫി പങ്കുവെച്ചതിനെക്കുറിച്ച് അറിയില്ലെന്നും തന്നോടൊപ്പം പലരും സെൽഫി എടുക്കാറുണ്ടെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേർത്തു.


