ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി
ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ കാര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ സര്‍ക്കാര്‍ പ്രതികരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ വിശദീകരണം ബന്ധപ്പെട്ട വ്യക്തി നൽകിയിട്ടുണ്ട്. ഏതെങ്കിലും രീതിയിലുള്ള നിയമവിരുദ്ധ കാര്യങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവില്‍ പിടിയിലായ ലഹരി സംഘവുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ലഹരി മരുന്ന് കേസിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളതെന്നും പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
എന്നാൽ അനൂപ് മുഹമ്മദിനെ വളരെ അടുത്തറിയാമെങ്കിലും അനൂപ് ഇത്തരമൊരു കേസുമായി ബന്ധമുള്ള ആളാണെന്ന് അവിശ്വസനീയമായ വാര്‍ത്തയാണെന്നായിരുന്നു വിഷയത്തിൽ ബിനീഷിന്‍റെ പ്രതികരണം.
മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് അനൂപ് മുഹമ്മദിന്‍റെ അച്ഛൻ
മയക്ക് മരുന്ന് കേസിലെ പ്രതിയുമായുള്ള ബിനീഷ് കൊടിയേരിയുടെ ബന്ധത്തെച്ചൊല്ലിയുള്ള ആരോപണം പ്രതിപക്ഷം കടുപ്പിക്കുകയാണ്. കേരളത്തിലെ നാർക്കോട്ടിക്സ് സെല്ലും മയക്കുമരുന്ന് ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബിനീഷ് കൊടിയേരി മയക്കുമരുന്ന് കച്ചവടത്തിലെ ബിനാമിയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ. സുരേന്ദ്രൻ ആരോപിച്ചു.
അനൂപ് മുഹമ്മദുമായി അടുത്ത ബന്ധമെന്ന് ബിനീഷ് കോടിയേരി; പി കെ ഫിറോസിന് മറുപടി